യു ഡി എഫ് അധികാരത്തിലെത്തിയാല്‍ വയനാട് നേരിടുന്ന വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും: പ്രിയങ്കാഗാന്ധി എം പി

 

പടിഞ്ഞാറത്തറ: യു ഡി എഫ് അധികാരത്തിലെത്തിയാല്‍ വയനാട് അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്‌നങ്ങല്‍ക്ക് പരിഹാരം കാണുമെന്ന് പ്രിയങ്കാ ഗാന്ധി എം പി. കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം പടിഞ്ഞാറത്തറയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ ഇടതുഭരണത്തില്‍ ജില്ലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ധിക്കുകയാണ് ചെയ്തത്. എം പിയെന്ന നിലയില്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണ ലഭിക്കുന്നില്ലെന്നും എം പി പറഞ്ഞു.

മനുഷ്യ-വന്യജീവി സംഘര്‍ഷമാണ് വയനാട് അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്‌നം. വന്യമൃഗ ആക്രമണത്തില്‍ മനുഷ്യജീവനുകള്‍ നഷ്ടമാകുന്നു. വ്യാപകമായി കൃഷിനാശമുണ്ടാകുന്നു. യു ഡി എഫ് ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ പ്രായോഗിക നടപടികള്‍ സ്വീകരിക്കും. നഷ്ടപരിഹാരം 50 ശതമാനം ഉയര്‍ത്തണം. പ്രശ്‌നബാധിത മേഖലകളില്‍ വേളയില്‍ കാര്‍ഷികവിളകള്‍ക്ക് ഇന്‍ഷൂറന്‍സ് ഉറപ്പുവരുത്തണം. വിദഗ്ധര്‍, വനംവകുപ്പ്, സാമൂഹ്യസംഘടനകള്‍, വിവിധ ജനങ്ങള്‍ എന്നിവരെയെല്ലാം ഉള്‍പ്പെടുത്തി ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കണം. കൂടുതല്‍ സി എസ് ആര്‍ ഫണ്ടുകള്‍ കണ്ടെത്തി, മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനം ഉള്‍പ്പെടെയുള്ള അത്യാധുനീക ഉപകരണങ്ങള്‍ അടക്കമെത്തിച്ചുകൊണ്ട് പ്രതിരോധങ്ങള്‍ ഒരുക്കണം. യു ഡി എഫ് സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും പ്രിയങ്ക പറഞ്ഞു. 

ഒരു മികച്ച ഗവ. മെഡിക്കല്‍ കോളജിന്റെ അഭാവമാണ് വയനാട് അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്‌നം. നിരവധി തവണയാണ് ഈ വിഷയത്തില്‍ ഇടപ്പെട്ടിട്ടുള്ളത്. കടുവയുടെയും കാട്ടാനകളുടെയും ആക്രമണമുണ്ടായാല്‍ മതിയായ ചികിത്സ നല്‍കാനാവുന്നില്ല. പരിക്കു പറ്റിയവരെയുമായി കോഴിക്കോടേക്ക് പോകുമ്പോഴേക്കും മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുന്നു. കേന്ദ്രസര്‍ക്കാരില്‍ നിരന്തരമായി നടത്തിയ ഇടപെടലിനെ തുടര്‍ന്ന് 50 എം ബി ബി എസ് സീറ്റുകളും, അത്യാധുനീക സൗകര്യങ്ങളോടെയുള്ള ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റും ലഭ്യമാകും. പടിഞ്ഞാറത്തറ-പൂഴിത്തോട് പാതയുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാരിന് നിരന്തരമായി കത്തുകളയച്ചു. സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍ നടപടികളുണ്ടാകുന്നില്ല. യു ഡി എഫ് ആണ് ഭരിക്കുന്നതെങ്കില്‍ ഇത് യാഥാര്‍ഥ്യമാക്കാനാവും. കേന്ദ്ര ഗതാഗതമന്ത്രിയെ കണ്ട് ചുരം ബൈപ്പാസിന്റെ ആവശ്യകതയെ കുറിച്ച് ധരിപ്പിച്ചു. ഇത് എത്രയും പെട്ടന്ന് പ്രാവര്‍ത്തികമാക്കുമെന്നും പ്രിയങ്ക പറഞ്ഞു. 

യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ വയനാട്ടില്‍ ലോകോത്തര നിലവാരമുള്ള ട്രൈബല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കും. ഗോത്രജനവിഭാഗങ്ങളുടെ സംസ്‌ക്കാരം, പാരമ്പര്യം, ഭാഷ എന്നിവയെ പരിപോഷിപ്പിക്കാവും, നിലനിര്‍ത്താനുമാണ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതെന്നും  എം പി പറഞ്ഞു.

ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായുള്ള പുനരധിവാസവുമായി ബന്ധപ്പെട്ട് ഭൂമി വാങ്ങുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ തടസങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്തത്. മുസ്‌ലിംലീഗിന്റെ ഭവനപദ്ധതിയില്‍ ഉള്‍പ്പെടെ അത് കണ്ടതാണ്. ദുരന്തമുണ്ടായപ്പോള്‍ ഒന്നും നോക്കാതെ കക്ഷിരാഷ്ട്രീയ ജാതിമത ഭേദമെന്യെ എല്ലാവരും ഒരുമിച്ച് നിന്നായിരുന്നു പ്രവര്‍ത്തിച്ചത്. എന്നാല്‍ കുറച്ചുകഴിഞ്ഞപ്പോള്‍ ഭരണകക്ഷി അതില്‍ ലാഭം കൊയ്യാന്‍ ശ്രമിക്കുന്നതാണ് കണ്ടതെന്നും പ്രിയങ്ക പറഞ്ഞു. നിയോജകമണഡലം കമ്മറ്റി ചെയര്‍മാന്‍ സലീം മേമന അധ്യക്ഷനായിരുന്നു. അഡ്വ. ടി സിദ്ധിഖ്, അഡ്വ. ടി ജെ ഐസക്, ടി മുഹമ്മദ്, എന്‍ ഡി അപ്പച്ചന്‍, ചന്ദ്രിക കൃഷ്ണന്‍, പി പി ആലി, ഹാരിസ് കെ, പി കെ അബ്ദുറഹിമാന്‍, ജോണി നന്നാട്ട്, പി വര്‍ഗീസ്, എന്‍ പി ഷംസുദ്ദീന്‍, എം മുഹമ്മദ് ബഷീര്‍ സംസാരിച്ചു.

Post a Comment

0 Comments