പാചകവാതക വില വർധന; മെയ് 6-ന് സംസ്ഥാന വ്യാപകമായി ഹോട്ടൽ പണിമുടക്ക്

വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ ഉണ്ടായ അമിതമായ വർധനവിൽ പ്രതിഷേധിച്ച് മെയ് 6-ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിടും. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തത്. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ച കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ചാണ് സമരം.

വർധനവോടെ കേരളത്തിൽ വാണിജ്യ സിലിണ്ടർ വില മൂവായിരം രൂപ കടന്നു. കൊച്ചിയിൽ 3085 രൂപയായും തിരുവനന്തപുരത്ത് 3106 രൂപയായും കോഴിക്കോട് 3117 രൂപയായും വില ഉയർന്നു. പാചകവാതക വിലയിലുണ്ടായ ഈ വൻ വർധനവ് ഹോട്ടലുകളുടെ പ്രവർത്തനച്ചെലവ് കുത്തനെ കൂട്ടും. ഇത് ഭക്ഷണ സാധനങ്ങളുടെ വില വർധിപ്പിക്കാൻ ഉടമകളെ നിർബന്ധിതരാക്കും. ഹോട്ടലുകളെ ആശ്രയിക്കുന്ന തൊഴിലാളികൾ, വിദ്യാർത്ഥികൾ, ദിവസവേതനക്കാർ എന്നിവർക്ക് ഭക്ഷണവില വർധന വലിയ തിരിച്ചടിയാകും.

നേരത്തെ സിലിണ്ടറിന് 100-150 രൂപ വരെയാണ് വർധിപ്പിച്ചിരുന്നതെങ്കിൽ, ഇത്തവണ ഏകദേശം ആയിരം രൂപയോളം ഒറ്റയടിക്ക് വർധിപ്പിച്ചത് ഹോട്ടൽ മേഖലയെ തകർക്കുമെന്ന് ഉടമകൾ പറയുന്നു. എൽ.പി.ജി നിയന്ത്രണവും വിലക്കയറ്റവും കാരണം പല ചെറുകിട ഹോട്ടലുകളും തട്ടുകടകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റമില്ല.

Post a Comment

0 Comments