ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോഡ് ഇടിവിലെത്തി. ഇറാന്‍ യുദ്ധം പരിഹാരമില്ലാതെ തുടരുന്നതാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്ന പ്രധാനഘടകം. യുദ്ധം തീരാതെ തുടരുന്നത് എണ്ണകേന്ദ്രീകൃത ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചടുത്തോളം തിരിച്ചടിയാണ്.
ഡോളറിനെതിരെ രൂപയുടെ മൂല്യം 95.39 ഡോളറിലേക്ക് ഇടിഞ്ഞു. 0.3 ശതമാനം ഇടിവാണ് രൂപക്കുണ്ടായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മൂല്യം ഏറ്റവും കുറഞ്ഞ നിരക്കായ 95.33ലേക്ക് എത്തിയത്. ഇറക്കുമതി ചെയ്യുന്ന എണ്ണയെ കൂടുതലായി ആശ്രയിക്കുന്ന രാജ്യങ്ങളുടെ കറന്‍സികളായ ഫിലിപ്പീന്‍ പെസോ, ഇന്തോനേഷ്യന്‍ റുപ്പിയ തുടങ്ങിയവയെല്ലാം ഇടിവിലാണ്.
യുദ്ധം തുടരുന്നതും എണ്ണവില വര്‍ധനവും ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി വര്‍ധിക്കാനും അതുവഴി പണപ്പെരുപ്പത്തിനും കാരണമാകുമെന്നും ആശങ്കയുണ്ട്. ഓഹരി വിപണിയില്‍ വിദേശനിക്ഷേപകര്‍ 20 ബില്യണ്‍ ഡോളറിന്റെ ആസ്തികള്‍ വിറ്റഴിച്ചിരുന്നു.
അതേസമയം, ഇന്ത്യന്‍ ഓഹരിവിപണികള്‍ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 414 പോയിന്റ് ഇടിഞ്ഞ് 76,855.29 ലേക്ക് ഇടിഞ്ഞു. നിഫ്റ്റിയില്‍ 135 പോയിന്റിന്റെ നഷ്ടമുണ്ടായി. 23,984ലാണ് വ്യാപാരാരംഭത്തില്‍ നിഫ്റ്റിയിലെ ഇടപാട്. രൂപയുടെ വിലയിടിവും വിപണിയെ സ്വാധീനിക്കുന്നുണ്ട്.
ഹോര്‍മുസില്‍ കുടുങ്ങിയ ചരക്ക് കപ്പലുകളെ സുരക്ഷിതമായി കടലിടുക്ക് കടത്താന്‍ പ്രോജക്ട് ഫ്രീഡം പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്. പശ്ചിമേഷ്യന്‍ സംഘര്‍ത്തെ തുടര്‍ന്ന് കടലിടുക്കില്‍ കുടുങ്ങിയ യുദ്ധത്തില്‍ പങ്കെടുക്കാത്ത നിരപരാധികളായ കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കുകയാണ് ഉദ്യമത്തിന്റെ ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു. പക്ഷേ ഇത്തരം പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും എണ്ണയുടെ സുഗമമായ ഒഴുക്ക് ഇനിയും ഹോര്‍മുസ് കടലിടുക്കിലൂടെ സാധ്യമാകാത്തതാണ് എണ്ണവിലയെ വലിയ രീതിയല്‍ സ്വാധീനിക്കുന്നത്.
സംഘർഷങ്ങളെ തുടർന്ന് ഫെബ്രുവരിയിലാണ് സുപ്രധാന ചരക്ക് പാതയായ ഹുർമുസ് അടച്ചിട്ടത്. ഇത് ചരക്ക് കപ്പലുകൾ കടലിടുക്കിൽ കുടുങ്ങുകയും ഊർജ മേഖലയിലുൾപ്പെടെ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തു. പശ്ചിമേഷ്യന്‍ സംഘർഷം ആഗോള എണ്ണ കമ്പോളത്തിൽ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.

0 Comments