കൊട്ടിയൂർ: നീണ്ടുനോക്കിയിലെ വീട്ടിൽ തന്റെ പ്രിയപ്പെട്ട പുസ്തകങ്ങൾക്ക് ഒപ്പം അന്ത്യനിദ്രയിൽ ആയിരുന്നു വ്യാഴാഴ്ച രാവിലെ വരെ ബിനോയ്.
കഴിഞ്ഞദിവസം ചുങ്കകുന്നിൽ വാഹനാപകടത്തിൽ മരണപെട്ട തുരുത്തിയിൽ ബിനോയിയുടെ സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ചയാണ് നടന്നത്.
ബിനോയുടെ മൃതദേഹത്തിന് ചുറ്റും പുസ്തകങ്ങൾ അടുക്കി വച്ചിരുന്നു ബിനോയിയുടെ ഇരട്ട സഹോദരൻ ബിജോയ്.
റീത്തുകൾക്ക് പകരം മൃതദേഹത്തിന് മുകളിൽ ഏറെ നേരം കണ്ടത് എം ടി യുടെ പുസ്തകങ്ങൾ. അദ്ദേഹം കയ്യൊപ്പിട്ട് ബിനോയിക്ക് നൽകിയ നൽകിയ പ്രിയപ്പെട്ട പുസ്തകങ്ങൾ. തൊട്ടുതാഴെ മാധവിക്കുട്ടിയും മുകുന്ദനും സേതുവും പുനത്തിലും തുടങ്ങി പുതുതലമുറയിലെ എഴുത്തുകാരുടെ വരെ പുസ്തകങ്ങൾ.
എം ഡിയെ ജീവനുതുല്യം ഇഷ്ടമായിരുന്നു എന്ന് ബിജോയ് വിതുമ്പലോടെ ഓർക്കുന്നു. പ്രിയപ്പെട്ട വായനക്കാരനെ യാത്രയയക്കാൻ എഴുത്തുകാർ ചുറ്റും ഇരുന്നതുപോലെ ആയിരുന്നു പുസ്തകങ്ങൾ.
വായന ബിനോയ്ക്കു നൽകിയത് ഒട്ടേറെ സൗഹൃദങ്ങൾ. എഴുത്തുകാരുമായി ആത്മബന്ധം പുലർത്തിയ വായനക്കാരൻ,പുസ്തകങ്ങളെ സ്നേഹിച്ച വ്യാപാരി അതായിരുന്നു ബിനോയ്.
വായനയും സിനിമയും സൗഹൃദവും സമ്പന്നം ആക്കി കടന്ന് പോവുകയാണ് കൊട്ടിയൂരിലെ പച്ചക്കറി വ്യാപാരി ആയിരുന്ന ബിനോയ്. ജില്ലാ പഞ്ചായത്ത് അംഗം ബോബി എണ്ണച്ചേരി, ബോണി, ദിൽകാമിലോ എന്നിവർ മറ്റു സഹോദരങ്ങൾ.
നൂറുകണക്കിന് ആളുകളാണ് ബിനോയിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ കൊട്ടിയൂരിലെ വീട്ടിൽ എത്തിച്ചേർന്നത്.

0 Comments