ന്യൂഡൽഹി: രൂപയുടെ മൂല്യത്തകർച്ച തടയുന്നതിനും വിദേശ നാണ്യ ശേഖരം സംരക്ഷിക്കുന്നതിനുമായി സ്വർണ ഇറക്കുമതിക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. സ്വർണം, വെള്ളി എന്നിവയുൾപ്പെടെയുള്ള വിലകൂടിയ ലോഹങ്ങളുടെ ഇറക്കുമതി തീരുവ സർക്കാർ വർധിപ്പിച്ചു. സ്വർണത്തിന്റെ ഇറക്കുമതി തീരുവ 10 ശതമാനമായാണ് ഉയർത്തിയത്.
ഇതിനു പുറമെ അഞ്ചുശതമാനം അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് സെസ് കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആകെ 15 ശതമാനത്തിന്റെ വർധനവാണ് നിലവിൽ വന്നിരിക്കുന്നത്. നേരത്തെ ഇത് ആറുശതമാനം ആയിരുന്നു. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകർച്ച തടയുക എന്നതാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം.
അസംസ്‌കൃത എണ്ണയും സ്വർണവും വാങ്ങുന്നതിനായി വലിയ തോതിൽ ഡോളർ ചിലവാകുന്നത് രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തെ ബാധിക്കുന്നുണ്ട്. ഇത് പരിഹരിക്കാനാണ് കേന്ദ്രം അസാധാരണ ഗസറ്റിലൂടെ ഈ നിയന്ത്രണം കൊണ്ടുവന്നത്. സ്വർണം വാങ്ങുന്നത് പരമാവധി കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പൗരന്മാരോട് അഭ്യർത്ഥിച്ചിരുന്നു.
വിദേശ നാണ്യ ശേഖരത്തിലെ കുറവ് പരിഹരിക്കാൻ ഒരു വർഷത്തേക്കെങ്കിലും സ്വർണ ഉപഭോഗം കുറയ്ക്കാനായിരുന്നു പ്രധാനമന്ത്രിയുടെ നിർദ്ദേശം. നിലവിൽ തന്നെ റെക്കോർഡ് വിലയിൽ നിൽക്കുന്ന സ്വർണത്തിന് പുതിയ നികുതി വർധനവ് വലിയ തിരിച്ചടിയാകും. വരും ദിവസങ്ങളിൽ സ്വർണവിലയിൽ വൻ വർധനവ് ഉണ്ടാകാനാണ് സാധ്യത.സ്വർണത്തിന് പുറമെ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഷെഡ്യൂൾ 200-ൽ ഉൾപ്പെട്ട എല്ലാ വിലകൂടിയ ലോഹങ്ങൾക്കും വില വർധിക്കും.

0 Comments