ഇറാനെതിരെ ഉടന്‍ ആക്രമണം? ഇസ്രയേല്‍ സേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

 



ഇറാനെതിരെ ഉടന്‍ ആക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ സേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. യുദ്ധം ഉടന്‍ തുടങ്ങുമെന്നും ഒരുങ്ങിയിരിക്കാനുമാണ് നിര്‍ദേശം. ഇറാന്റെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിടുമെന്നും റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ച ഡോണള്‍ഡ് ട്രംപും ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ അരമണിക്കൂറിലധികം ഫോണിലൂടെ സംസാരിച്ചിരുന്നു. അമേരിക്കയില്‍ നിന്നുള്ള അറിയിപ്പിനായി ഇസ്രായേല്‍ സൈന്യം കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ട്.

ഇറാന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഇറാന്റെ സമയം അടുത്തുവെന്നാണ് ട്രംപിന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റ്. ഇറാനെ സംബന്ധിച്ചിടത്തോളം സമയം മിടിക്കുന്നുവെന്നും അവര്‍ വേഗത്തില്‍ നീങ്ങുന്നതാണ് നല്ലതെന്നും ട്രംപിന്റെ ഭീഷണി. തീരുമാനം വേഗത്തില്‍ എടുത്തില്ലെങ്കില്‍ ഒന്നും അവശേഷിപ്പിക്കില്ലെന്നും പോസ്റ്റില്‍ പറയുന്നു.

ഇറാനില്‍ ആണവായുധം പ്രയോഗിക്കുമെന്ന തരത്തിലുള്ള ചിത്രവും ട്രംപ് പങ്കുവച്ചിട്ടുണ്ട്. എഐ നിര്‍മിത ചിത്രമാണ് ട്രംപ് പങ്കുവച്ചിരിക്കുന്നത്.

അതേസമയം, ഒമാന്‍ കടല്‍ അമേരിക്കയുടെ ശവക്കുഴിയാകുമെന്ന് ഇറാന്റെ ഭീഷണി. അതിന് മുന്‍പ് ഉപരോധം അവസാനിപ്പിക്കണമെന്ന് അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്. ഇറാനിയന്‍ തുറമുഖങ്ങള്‍ക്കെതിരായ ഉപരോധം പിന്‍വലിക്കണമെന്നാണ് ആവശ്യം. ഇറാന്‍ സൈന്യം കൂടുതല്‍ ഏറ്റുമുട്ടലിന് തയ്യാറെന്നും നാവിക ഉപരോധം നീണ്ടുനിന്നാല്‍ ലോകരാജ്യങ്ങള്‍ക്കുള്ള നാശനഷ്ടങ്ങള്‍ വലുതാകുമെന്നും ഇറാന്‍ പറയുന്നു. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും ഇറാന്‍ വ്യക്തമാക്കി.


Post a Comment

0 Comments