മോസ്കോ: നാല് വർഷം നീണ്ടുനിന്ന രക്തരൂക്ഷിതമായ പോരാട്ടത്തിനൊടുവിൽ യുക്രൈൻ യുദ്ധം അവസാനത്തോടടുക്കുന്നു എന്ന നിർണായക പ്രഖ്യാപനവുമായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. മോസ്കോയിൽ നടന്ന വിക്ടറി ഡേ പരേഡിനോടനുബന്ധിച്ച് ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പുടിൻ ഈ സൂചന നൽകിയത്. 'ഈ വിഷയം ഒരു തീരുമാനത്തിലേക്ക് എത്തുകയാണെന്ന് ഞാൻ കരുതുന്നു' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
റഷ്യയുടെ വിക്ടറി ഡേ പരേഡിനോടനുബന്ധിച്ച് നിലവിൽ ഇരുരാജ്യങ്ങളും മൂന്ന് ദിവസത്തെ വെടിനിർത്തൽ കരാറിലാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിനെത്തുടർന്നാണ് ഈ താൽക്കാലിക സമാധാനം നിലവിൽ വന്നത്. പരേഡ് തടസപ്പെടുത്തുന്ന നീക്കങ്ങൾ യുക്രൈന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് റഷ്യ കർശന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെത്തുടർന്ന് വിക്ടറി ഡേ ചടങ്ങുകളെ ലക്ഷ്യം വെക്കരുതെന്ന് തന്റെ സൈന്യത്തിന് യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി നിർദേശം നൽകി.
യുദ്ധം അവസാനിപ്പിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും, റഷ്യയുടെ ലക്ഷ്യങ്ങൾ പൂർത്തിയായാൽ മാത്രമേ പിൻവാങ്ങുകയുള്ളൂ എന്ന നിലപാടിൽ പുടിൻ ഉറച്ചുനിൽക്കുന്നു. യൂറോപ്പിലെ പുതിയ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് പുടിൻ ഒരു നിബന്ധന മുന്നോട്ട് വെച്ചിട്ടുണ്ട്; ഒരു പൂർണമായ സമാധാന കരാറിൽ ധാരണയായ ശേഷം മാത്രമേ അത്തരമൊരു കൂടിക്കാഴ്ച ഉണ്ടാവുകയുള്ളൂ. സമാധാന ചർച്ചകളിൽ തനിക്ക് ഏറ്റവും വിശ്വാസമുള്ള വ്യക്തി മുൻ ജർമൻ ചാൻസലർ ജെറാർഡ് ഷ്രോഡറാണെന്നും പുടിൻ വ്യക്തമാക്കി. നിലവിൽ ഇരുപക്ഷവും ആയിരം തടവുകാരെ വീതം കൈമാറാനും ധാരണയായിട്ടുണ്ട്.
2022 ഫെബ്രുവരിയിൽ ആരംഭിച്ച അധിനിവേശത്തിൽ യുക്രൈന്റെ അഞ്ചിലൊന്ന് ഭാഗവും ഇപ്പോൾ റഷ്യയുടെ നിയന്ത്രണത്തിലാണ്. നേരത്തെ ജനീവയിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെടാൻ പ്രധാന കാരണം ഈ പ്രദേശങ്ങളുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തർക്കമായിരുന്നു. റഷ്യ പിടിച്ചെടുത്ത വ്യവസായ മേഖലയായ ഡോൺബാസ്, യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സപൊറീഷ എന്നിവ വിട്ടുകൊടുക്കാൻ റഷ്യ തയ്യാറായിട്ടില്ല. സമാധാന കരാർ യാഥാർഥ്യമാകണമെങ്കിൽ ഈ ഭൂപ്രദേശങ്ങളുടെ കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടാകേണ്ടതുണ്ട്.
കഴിഞ്ഞ നാല് വർഷത്തിനിടയിൽ ലക്ഷക്കണക്കിന് ജീവനുകൾ നഷ്ടപ്പെടുകയും യുക്രൈന്റെ അടിസ്ഥാന സൗകര്യങ്ങൾ തകരുകയും ചെയ്ത ഈ യുദ്ധം, ലോകം സമീപകാലത്ത് കണ്ട ഏറ്റവും വലിയ മാനുഷിക പ്രതിസന്ധികളിലൊന്നാണ്. പുടിന്റെ പുതിയ നീക്കം ലോകമെമ്പാടും സമാധാനത്തിന്റെ പ്രത്യാശ നൽകുന്നുണ്ടെങ്കിലും, അന്തിമ കരാർ എങ്ങനെയുള്ളതായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും വരുംദിവസങ്ങളിലെ സംഭവവികാസങ്ങൾ.
0 Comments