കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന

 



കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 30 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,610 രൂപയായി ഉയര്‍ന്നു. പവന്റെ വില 240 രൂപ ഉയര്‍ന്നു. പവന്റെ വില 1,16,880 രൂപയായാണ് ഉയര്‍ന്നത്. രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും വര്‍ധനയുണ്ടായത്.

തിങ്കളാഴ്ച രാജ്യാന്തര വിപണിയില്‍ ഒരു ശതമാനം നേട്ടമാണ് സ്വര്‍ണത്തിനുണ്ടായത്. ഡോളര്‍ ദുര്‍ബലമായതും എണ്ണവിലയിലുണ്ടായ ഇടിവുമാണ് സ്വര്‍ണവില കുറയാനുള്ള കാരണം. ഇറാന്‍-യുഎസ് യുദ്ധം തീര്‍ക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതും വിലയെ സ്വാധീനിച്ചു.

രാജ്യാന്തര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് നിരക്കില്‍ 1.1 ശതമാനത്തിന്റെ നേട്ടമുണ്ടായി. 4,559.29 ഡോളറായാണ് ഔണ്‍സിന്റെ വില ഉയര്‍ന്നത്. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ 0.8 ശതമാനത്തിന്റെ നേട്ടം രേഖപ്പെടുത്തി. 4560.30 ഡോളറായാണ് ഗോള്‍ഡ് ഫ്യൂച്ചര്‍നിരക്ക് ഉയര്‍ന്നത്.

ഇറാനുമായി കരാറുണ്ടാക്കാനുള്ള ട്രംപിന്റെ നീക്കങ്ങള്‍ വിപണിയെ സ്വാധീനിക്കുന്നുണ്ട്. കരാറുണ്ടായാല്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ കാരണമാവുമെന്നും അതുവഴി എണ്ണവില കുറയുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സ്വര്‍ണവിപണിക്ക് കരുത്താകുന്നുണ്ടെന്ന് കെസിഎം ട്രേഡ് അനലിസ്റ്റ് ടിം വാട്‌നര്‍ പറഞ്ഞു.

എണ്ണവിലയും രണ്ടാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലാണ്. ബ്രെന്റ് ക്രൂഡോയിലിന്റെ വില ബാരലിന് 98.09 ഡോളറിലേക്ക് ഇടിഞ്ഞു. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വില 91.28 ഡോളറിലേക്കും ഇടിഞ്ഞു. അഞ്ച് ശതമാനത്തിലേറെ നഷ്ടമാണ് എണ്ണവിപണികളില്‍ രേഖപ്പെടുത്തിയത്.

Post a Comment

0 Comments