ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ ചരിത്രം കുറിച്ചുകൊണ്ട് നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം കരുത്തുതെളിയിച്ചു. 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ മാറിയെങ്കിലും, ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന മാന്ത്രിക സംഖ്യ തൊടാൻ പാർട്ടിക്ക് കഴിഞ്ഞില്ല. കേവല ഭൂരിപക്ഷത്തിന് പത്ത് സീറ്റുകളുടെ കുറവാണ് നിലവിലുള്ളത്. ഇതോടെ സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഭരണം പിടിക്കാനുള്ള തിരക്കിട്ട ചർച്ചകൾ വിജയും സംഘവും ആരംഭിച്ചു കഴിഞ്ഞു.
സർക്കാർ രൂപീകരണത്തിനായി കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളെ വിജയ്‌യുടെ പിതാവ് എസ്.എ. ചന്ദ്രശേഖർ ചർച്ചകൾക്കായി ക്ഷണിച്ചിട്ടുണ്ട്. നിലവിൽ 5 സീറ്റുകളുള്ള കോൺഗ്രസ് ടിവികെയെ പിന്തുണച്ചാൽ സഖ്യത്തിന്റെ സീറ്റ് നില 113 ആകും. എന്നിരുന്നാലും ഭൂരിപക്ഷത്തിന് 5 സീറ്റുകൾ കൂടി വേണം. ഈ സാഹചര്യത്തിൽ 2 സീറ്റുകൾ വീതമുള്ള സിപിഐ, സിപിഐ(എം) എന്നീ പാർട്ടികളുമായും 2 സീറ്റുകളുള്ള ഐയുഎംഎല്ലുമായും ടിവികെ ചർച്ചകൾ നടത്തുന്നുണ്ട്. ഈ പാർട്ടികളെല്ലാം കൈകോർത്താൽ സഖ്യത്തിന് 119 സീറ്റുകളോടെ ഭരണം ഉറപ്പിക്കാനാകും.
വിജയ്‌യുടെ ഈ തകർപ്പൻ വിജയത്തിൽ സിനിമാ-രാഷ്ട്രീയ മേഖലയിൽ നിന്ന് അഭിനന്ദന പ്രവാഹമാണ്. കമൽ ഹാസൻ, ചിരഞ്ജീവി, രശ്മിക മന്ദാന തുടങ്ങിയ പ്രമുഖർ വിജയ്‌യെ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിച്ചു. ഒരു നവാഗത പാർട്ടി തമിഴ്‌നാട് രാഷ്ട്രീയത്തിലെ വൻമരങ്ങളെ വീഴ്ത്തിക്കൊണ്ട് ഇത്രയും വലിയ മുന്നേറ്റം നടത്തിയത് ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

0 Comments