ചെന്നൈ: ടിവികെയുടെ ഏറ്റവും ശ്രദ്ധേയമായ യുവമുഖമാണ് 29 കാരിയയാ എസ്.കീർത്തന. വിരുദനഗർ ജില്ലയിലെ ശിവകാശി നിയമസഭ മണ്ഡലത്തിൽ നിന്ന് വിജയിച്ച് മന്ത്രിസഭയിൽ ഇടം പിടിച്ച കീർത്തനക്ക് ബഹുഭാഷ പ്രാവീണ്യം ഉണ്ട്. ടിവികെയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയാണ്. എംഎസ് സി ബിരുദദാരിയായ കീർത്തന രാഷ്ട്രീയത്തോടുള്ള താൽപര്യം കൊണ്ടാണ് പോൾ സ്ട്രാറ്റജിസ്റ്റായി മാറുന്നത്.
ആരാണ് എസ്. കീർത്തന?
1996-ൽ വിരുദുനഗറിൽ ജനിച്ച കീർത്തന ഒരു തമിഴ് മീഡിയം സർക്കാർ സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മധുര കാമരാജ് സർവകലാശാലയിൽ നിന്ന് മാത്തമാറ്റിക്സിൽ ബിഎസ്‌സി ബിരുദവും, 2019-ൽ പുതുച്ചേരി സർവ്വകലാശാലയിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സിൽ എംഎസ്‌സിയും കരസ്ഥമാക്കി. രാഷ്ട്രീയത്തോടുള്ള അഭിനിവേശം കാരണമാണ് താൻ പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റ് എന്ന കരിയർ തിരഞ്ഞെടുത്തതെന്ന് കീർത്തന പറഞ്ഞു.
തന്ത്രജ്ഞയിൽ നിന്ന് ജനപ്രതിനിധിയിലേക്ക്
സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഷോടൈം കൺസൾട്ടിംഗ്, ഐ-പാക് എന്നീ പ്രമുഖ സ്ഥാപനങ്ങളിൽ പൊളിറ്റിക്കൽ കൺസൾട്ടന്റായും ഡിജിറ്റൽ ക്യാമ്പെയ്ൻ സ്ട്രാറ്റജിസ്റ്റായും കീർത്തന പ്രവർത്തിച്ചിട്ടുണ്ട്. പ്രമുഖ നേതാക്കളായ എം.കെ. സ്റ്റാലിൻ, മമത ബാനർജി, എൻ. ചന്ദ്രബാബു നായിഡു എന്നിവർക്കായി വിവിധ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കാളിയായി. ഈ അനുഭവപരിചയം ഭരണസംവിധാനത്തെക്കുറിച്ചും ഉദ്യോഗസ്ഥതല പ്രവർത്തനങ്ങളെക്കുറിച്ചും ആഴത്തിലുള്ള ധാരണ നൽകിയെന്ന് കീർത്തന വ്യക്തമാക്കുന്നു.
ബഹുഭാഷാ പ്രാവീണ്യം
തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് എന്നിവയുൾപ്പെടെ അഞ്ച് ഭാഷകൾ കീർത്തനയ്ക്ക് അനായാസം സംസാരിക്കാൻ അറിയാം. ഭാഷാപ്രാവീണ്യം വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യാനും ആളുകളുമായി നേരിട്ട് ബന്ധപ്പെടാനും തന്നെ സഹായിച്ചതായി അവർ പറയുന്നു. വിജയിയുടെ രാഷ്ട്രീയ സന്ദേശം ഇന്ത്യയൊട്ടാകെ എത്തിക്കുന്നതിനാണ് താൻ ഹിന്ദിയിൽ സംസാരിക്കാൻ താല്പര്യപ്പെടുന്നതെന്നും കീർത്തന കൂട്ടിച്ചേർത്തു.
2026-ലെ തെരഞ്ഞെടുപ്പിൽ ശിവകാശി നിയമസഭ മണ്ഡലത്തിൽ നിന്ന് 68,709 വോട്ടുകൾ നേടിയാണ് കീർത്തന വിജയിച്ചത്. 11,670 വോട്ടുകളായിരുന്നു ഭൂരിപക്ഷം. കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടെ ശിവകാശിയിൽ നിന്ന് വിജയിക്കുന്ന ആദ്യ വനിതാ എംഎൽഎ കൂടിയാണ് കീർത്തന.
രാഷ്ട്രീയ പാർട്ടിയായി ടിവികെയെ എന്തുകൊണ്ട് തെരഞ്ഞെടുത്തു എന്നും കീർത്തന പറയുന്നുണ്ട്. രാഷ്ട്രീയ പാരമ്പര്യമോ വലിയ സാമ്പത്തിക പശ്ചാത്തലമോ ഇല്ലാത്ത സാധാരണക്കാരേയും പരിഗണിക്കുന്ന ഇടമാണ് ടിവികെ എന്നാണ് കീർത്തന പറയുന്നത്. "ജനങ്ങൾക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ടെങ്കിൽ ഈ പാർട്ടിയിൽ കഴിയും. അതുകൊണ്ടാണ് തെരഞ്ഞെടുത്തതെന്നും കീർത്തന പറഞ്ഞു.

0 Comments