നീറ്റ് പുനഃപരീക്ഷാ സമ്മര്‍ദം; രണ്ട് വിദ്യാര്‍ഥികള്‍ ജീവനൊടുക്കി

 

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് വീണ്ടും പരീക്ഷ എഴുതേണ്ടതിന്റെ സമ്മര്‍ദത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ ജീവനൊടുക്കി. ഗോവ, യുപി എന്നിവിടങ്ങളിലായാണ് വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയത്. ജൂണ്‍ 21ന് വീണ്ടും പരീക്ഷ നടത്തുമെന്നാണ് എന്‍ടിഎ അറിയിച്ചിരിക്കുന്നത്.

യുപിയിലെ ലഖിംപൂര്‍ ഖേരിയില്‍ 20കാരനായ വിദ്യാര്‍ഥിയാണ് ജീവനൊടുക്കിയത്. പരീക്ഷ റദ്ദാക്കിയത് അറിഞ്ഞതുമുതല്‍ വിദ്യാര്‍ഥി അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഗോവയില്‍ 17 വയസുള്ള വിദ്യാര്‍ഥിയാണ് ജീവനൊടുക്കിയത്. വീണ്ടും പരീക്ഷ എഴുതാന്‍ ആഗ്രഹമില്ലെന്ന് കുറിപ്പെഴുതി വെച്ചിരുന്നു.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്ത ബിജെപി നേതാവും കുടുംബാംഗങ്ങളും റിമാന്‍ഡിലാണ്. ജയ്പുരിലെ ജംവാല്‍രാംഗഡില്‍ നിന്ന് യുവമോര്‍ച്ച നേതാവ് ദിനേശ് ബിവാള്‍, സഹോദരന്‍ മംഗിളാള്‍ ബിവാള്‍, ദിനേശിന്റെ മകന്‍ വികാസ് ബിവാള്‍ എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ കസ്റ്റഡിയില്‍ എടുത്ത ധനഞ്ജയ് ലോഖണ്ഡെ, മനീഷ വാഗ്മാരെ എന്നിവരുടെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തിയതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

രാജസ്ഥാനിലെ സികാറില്‍ കരിയര്‍ കൗണ്‍സലറായ രാകേഷ് കുമാറാണ് കേസിലെ മുഖ്യപ്രതി. ഇയാളില്‍നിന്ന് ചോദ്യപേപ്പര്‍ വാങ്ങിയവരാണ് ഉത്തരാഖണ്ഡില്‍നിന്ന് പിടിയിലായത്. ചോദ്യപേപ്പര്‍ 20,000 മുതല്‍ രണ്ട് ലക്ഷം രൂപ വരെയുള്ള വിലയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് വിറ്റതായും പറയപ്പെട്ടിരുന്നു. വാട്‌സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകളിലൂടെ പണം വാങ്ങി വിതരണം ചെയ്തതായി അന്വേഷണത്തില്‍ തെളിഞ്ഞു. കേസ് സിബിഐ അന്വേഷിക്കുകയാണ്.

Post a Comment

0 Comments