സുരേഷ് ഗോപിയെ മുൻനിർത്തിയുള്ള പ്രചാരണ തന്ത്രം പാളി; തൃശൂരിൽ പത്മജയ്ക്കും ബിജെപിക്കും കനത്ത തിരിച്ചടി




 തൃശൂർ: സുരേഷ് ഗോപിയെ മുൻനിർത്തിയുള്ള ബിജെപിയുടെ പ്രചാരണ തന്ത്രം തൃശൂരിൽ പരാജയപ്പെടുന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ടത്. കേന്ദ്രമന്ത്രിയുടെ പിന്തുണയിൽ മത്സരിക്കാൻ തൃശൂരിൽ എത്തിയ പത്മജ വേണുഗോപാൽ തീർത്തും നിരാശപ്പെടുത്തി. ഒല്ലൂർ, പുതുക്കാട്, ഇരിങ്ങാലക്കുട മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികളുടെ പ്രകടനവും പിന്നിൽ പോയി

വ്യക്തിപരമായ വോട്ടുകൾ ഉൾപ്പെടെ 43,000 വോട്ടുകൾ എങ്കിലും പത്മജാ വേണുഗോപാൽ നേടും എന്നായിരുന്നു ബിജെപിയുടെ ബൂത്ത് തല കണക്ക്. എന്നാൽ കിട്ടിയത് 28662 വോട്ടുകൾ മാത്രം. പ്രതീക്ഷിച്ചതിലും 15,000 വോട്ടുകളുടെ കുറവ്. 2021ൽ സുരേഷ് ഗോപി മത്സരിക്കാൻ ഇറങ്ങിയപ്പോൾ കിട്ടിയത് 40457 വോട്ടുകളാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ നാല് ലക്ഷത്തിലധികം വോട്ടുകൾ ആണ് സുരേഷ് ഗോപി നേടിയത്. 74684 വോട്ടിന്റെ ഭൂരിപക്ഷം. ഈ വലിയ പിന്തുണയൊന്നും ഇത്തവണ കണ്ടില്ല. ഒല്ലൂരിൽ കഴിഞ്ഞതവണ നേടിയത് 22000ത്തിലധികം വോട്ടുകൾ. ഇത്തവണ, ഇരുപതിനായിരത്തോടു അടുത്തു മാത്രം. 2021ൽ ഇരിങ്ങാലക്കുടയിൽ ബിജെപി സ്ഥാനാർഥി നേടിയത് 34329 വോട്ടുകൾ. ഇത്തവണ നേടിയത് 27000 ത്തിലധികം മാത്രം. 7000 വോട്ടുകളുടെ കുറവ്. കഴിഞ്ഞതവണ പുതുക്കാടിൽ നേടിയ വോട്ടുകളുടെ അടുത്തുപോലും ഇത്തവണ എത്തിയില്ല. 34893 വോട്ടുകൾ നേടിയ സ്ഥാനത്ത് ഇത്തവണ കിട്ടിയത് 28018 വോട്ടുകൾ മാത്രം.

കേന്ദ്രമന്ത്രി ആയ ശേഷം സുരേഷ് ഗോപിയുടെ ചില വാക്കുകളും പ്രയോഗങ്ങളും പ്രവർത്തനങ്ങളും സാധാരണക്കാർക്ക് മാത്രമല്ല ബിജെപിക്ക് പോലും അസഹനീയമായി. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേട്ടം ഉണ്ടാക്കാൻ സുരേഷ് ഗോപിയെ രംഗത്തിറക്കിയെങ്കിലും വിപരീതഫലമാണ് ഉണ്ടായത്. കലുങ്ക് ചർച്ചയിൽ സഹായം തേടിയെത്തിയ വേലായുധൻ എന്ന വയോധികനെ അപമാനിച്ചെന്ന ആരോപണം ബിജെപിയെ ക്ഷീണിപ്പിച്ചു. മണലൂരിലും നാട്ടികയിലും പിടിച്ചുനിന്നത് മാത്രമാണ് ബിജെപിക്ക് ആശ്വാസം. മണലൂരിൽ കഴിഞ്ഞതവണത്തെക്കാൾ രണ്ടായിരത്തിലധികം വോട്ടുകൾ കൂടി. നാട്ടികയിൽ കഴിഞ്ഞ തവണ നേടിയത് 33716 വോട്ടുകൾ ആയിരുന്നു. അത് ഇത്തവണ 45216 ആയി.

2024ൽ ജില്ലയിൽ എൻഡിഎ നേടിയ വോട്ട് അഞ്ചര ലക്ഷത്തിൽ അധികമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയത് നാല് ലക്ഷത്തോളം വോട്ട്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കിട്ടിയത് മൂന്നര ലക്ഷത്തോളം വോട്ട് മാത്രം. രണ്ടു വർഷത്തിനിടെ രണ്ട് ലക്ഷം വോട്ടാണ് പാർട്ടിക്ക് കുറഞ്ഞത്

Post a Comment

0 Comments