മൈസൂരു: മൈസൂരുവിലെ മലയാളി നഴ്സിങ് വിദ്യാർഥികൾക്ക് നൽകുന്നത് വൃത്തിഹീനമായ ഭക്ഷണമെന്ന് വ്യാപകമായി പരാതി. ഹോസ്റ്റലുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അഞ്ച് ഹോസ്റ്റലുകളിലേക്ക് ഭക്ഷണം എത്തിച്ചു നൽകുന്ന മലയാളികളുടെ ഉടമസ്ഥതയിലുള്ള ഗ്ലോബൽ എജ്യൂക്കേഷൻ സർവീസ് എന്ന ഏജൻസിക്കെതിരെയാണ് പരാതി. മെസ് വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ തൂവലും ചോരയും പ്ലാസ്റ്റിക്കും പാറ്റയെ വരെ കണ്ടെത്തിയതായി വിദ്യാർഥികൾ പറയുന്നു.
വ്യാപകമായ പരാതികൾക്ക് പിന്നാലെ മെസ് അടപ്പിച്ചു. കൺസൾട്ടൻസിയുടെ ലൈസൻസും റദ്ദ് ചെയ്തു. കോഴിക്കറിയിൽ നിന്ന് തൂവലും ചോരയും കിട്ടും. കഴിഞ്ഞ ദിവസമെത്തിച്ച ചപ്പാത്തിയിൽ നിന്നാണ് പ്ലാസ്റ്റിക് കണ്ടെത്തിയതെന്ന് വിദ്യാർഥികൾ പറഞ്ഞു. ചോറിൽ നിന്ന് പാറ്റയെ കിട്ടാത്ത ദിവസങ്ങൾ ഇല്ലെന്നും ഇവർ കൂട്ടിച്ചേർത്തു. മെസ് ഫീസ് ആയി ഒരു വിദ്യാർഥിയിൽ നിന്നും മാത്രം 80,000 രൂപയാണ് ഈടാക്കുന്നത്. പുറത്ത് നിന്ന് ഭക്ഷണം കഴിക്കാനും അനുവാദമില്ലെന്നും വിദ്യാർഥികൾ വെളിപ്പെടുത്തി.
അതേസമയം, ഭക്ഷണത്തിന്റെ നിലവാരത്തെ കുറിച്ച് പരാതിയോ ചോദ്യം ചെയ്യാനോ സാധിക്കില്ലെന്നും അങ്ങനെ ചോദ്യം ചെയ്താൽ കടുത്ത ശിക്ഷാ നടപടികൾ ഉണ്ടാകാറുണ്ടെന്നും വിദ്യാർഥികൾ ആരോപിച്ചു. ശുചിമുറിയിൽപ്പോലും ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്നുണ്ടെന്നാണ് പരാതി. സംഭവത്തിൽ കോളേജ് അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. കോളേജുകളിലേക്ക് കുട്ടികളെ എത്തിക്കുന്നതിന് പ്രത്യുപകാരമായി മെസ് നടത്തിപ്പിന് അനുവാദം നൽകിയിട്ടുള്ളതെന്നാണ് ഉയരുന്ന പ്രധാന ആരോപണം.

0 Comments