'പി. ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ'; കണ്ണൂരിൽ വീണ്ടും പി. ജയരാജൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

 



കണ്ണൂർ: കണ്ണൂരിൽ വീണ്ടും പി. ജയരാജൻ അനുകൂല ഫ്ലക്സ് ബോർഡുകൾ. പി. ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ എന്നാണ് ഫ്ലെക്സിലുള്ളത്. അഴീക്കോട് മണ്ഡലത്തിലാണ് ബോർഡുകൾ ഉയർന്നത്. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസവും ജില്ലയിൽ പോസ്റ്ററുകളും ഫ്ലക്സുകളും ഉയർന്നിരുന്നു. കണ്ണൂരെന്ന സിപിഎമ്മിന്റെ ചെങ്കോട്ടകളിൽ വലിയ നേട്ടമാണ് യുഡിഎഫ് ഉണ്ടാക്കിയത്. വിമതർ മത്സരിച്ച പയ്യന്നൂരും തളിപ്പറമ്പുമടക്കം സിപിഎം ഉറച്ചുവിശ്വസിച്ചയിടങ്ങളിലാണ് ഈ കനത്ത തോൽവി നേരിട്ടത്. ധർമ്മടത്ത് പിണറായി വിജയൻ ആദ്യ റൗണ്ടുകളിൽ പിന്നിലാവുകയും ഭൂരിപക്ഷം വലിയ രീതിയിൽ കുറയുകയും ചെയ്തു. ജില്ലയിലെ 11 മണ്ഡലങ്ങളിൽ ആറിടങ്ങളിൽ എൽഡിഎഫും അഞ്ചിടത്ത് യുഡിഎഫും വിജയിച്ചു. കഴിഞ്ഞ തവണ ഒൻപത് മണ്ഡലങ്ങളിലാണ് എൽഡിഎഫ് ജയിച്ചിരുന്നത്.

എൽഡിഎഫിൻ്റെ തോൽവിക്ക് പിന്നാലെയുള്ള വലിയ വിമർശനമാണ് നേ‍തൃത്വത്തിനെതിരെ പ്രവർത്തകർ നടത്തുന്നത്. എം.വി ഗോവിന്ദനും കെ.കെ രാഗേഷിനും മുഖ്യമന്ത്രിക്കുമെതിരാണ് ഇതിൽ പലതും. പലരും പരസ്യമായി രംഗത്തെത്തി.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിൻ്റെ വിശദീകരണ പോസ്റ്റിന് താഴെ അണികളുടെ വ്യാപക വിമർശനമാണ് ഉണ്ടായത്. കണ്ണൂരിലെ തോൽവിയുടെ പൂർണ ഉത്തരവാദിത്തം രാഗേഷിനും ഗോവിന്ദൻ മാസ്റ്റർക്കും ആണെന്നാണ് സിപിഎം പ്രവർത്തകർ പറയുന്നത്. പി. ജയരാജൻ ആയിരുന്നു ജില്ലാ സെക്രട്ടറി എങ്കിൽ കണ്ണൂർ പാർട്ടിക്ക് ഇത്രയും ക്ഷീണം വരില്ലായിരുന്നുവെന്നും പ്രവർത്തകർ പറയുന്നു.

Post a Comment

0 Comments