തൃണമൂലിന് തിരിച്ചടി; വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര ജീവനക്കാരെ നിയമിച്ചതില്‍ തെറ്റില്ലെന്ന് സുപ്രിംകോടതി

 


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി നിയമിച്ചതിനെതിരെ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹരജിയില്‍ ഇടപെടാതെ സുപ്രിംകോടതി. കേന്ദ്ര ഉദ്യോഗസ്ഥരെ നിയോഗിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ തെറ്റില്ലെന്നും നിയമപരമാണെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര ജീവനക്കാര്‍ക്ക് ഏതെങ്കിലും പക്ഷപാതമുണ്ടെന്ന് കരുതാനാകില്ല. ഔദ്യോഗിക ചുമതലയുടെ ഭാഗമായാണ് ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കൗണ്ടിങ് ഏജന്റുമാരും സ്ഥാനാര്‍ഥികളും ഉള്‍പ്പടെയുള്ളവര്‍ വോട്ടെണ്ണുന്ന ഓരോ ടേബിളിലും ഉണ്ടല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി.

കൗണ്ടിങ് സൂപ്പര്‍വൈസറും കൗണ്ടിങ് ഏജന്റും കേന്ദ്ര ഉദ്യോഗസ്ഥരാണെങ്കില്‍ പോലും ചട്ടപ്രകാരം ഇതില്‍ തെറ്റില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, വോട്ടെണ്ണല്‍ ക്രമീകരണങ്ങളില്‍ സന്തുലിതാവസ്ഥ ഉറപ്പാക്കുന്നുണ്ടെന്നും കൗണ്ടിങ് സൂപ്പര്‍വൈസര്‍ കേന്ദ്ര ഉദ്യോഗസ്ഥനും കൗണ്ടിങ് ഏജന്റ് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

ജഡ്ജിമാരുടെ അവധി ദിനമായിട്ടും പ്രത്യേക സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് പി.എസ് നരസിംഹയുടെ ബെഞ്ച് ഇന്ന് ഹരജി പരിഗണിച്ചത്. തിങ്കളാഴ്ച വോട്ടെണ്ണല്‍ ദിനമായതിനാല്‍ ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് തൃണമൂല്‍ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, ബംഗാളില്‍ ഇന്ന് 15 ബൂത്തുകളില്‍ റീപോളിങ് നടക്കുകയാണ്. മഗ്രാഹാത് വെസ്റ്റില്‍ 11 ബൂത്തിലും ഡയമണ്ട് ഹാര്‍ബറില്‍ 4 ബൂത്തുകളിലുമാണ് വീണ്ടും വോട്ടെടുപ്പ്. എല്ലാം സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ വരുന്ന ബൂത്തുകളാണ്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. വോട്ടിങ്ങില്‍ ക്രമക്കേട് നടന്നതായി പരാതി ലഭിച്ചതിന്റെയും ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് റീപോളിങ് എന്നാണ് വിവരം.

ഏപ്രില്‍ 23നും 29നുമായി രണ്ട് ഘട്ടമായാണ് ബംഗാളില്‍ വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പോളിങ് ശതമാനമാണ് ഇക്കുറിയുണ്ടായത്. രണ്ടുഘട്ടത്തിലുമായി ആകെ 92.47 ശതമാനമാണ് പോളിങ്.


Post a Comment

0 Comments