കണ്ണൂർ: ധർമ്മടത്ത് അത്ഭുതമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി വി പി അബ്ദുൾ റഷീദ്. പിണറായിയുടെ വീടിരിക്കുന്ന പഞ്ചായത്തിൽ പോലും ലീഡില്ലെന്നും അബ്ദുൾ റഷീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പിണറായി വിജയനെ വിറപ്പിച്ചാണ് തുടക്കം മുതൽ അബ്ദുൾ റഷീദിന്റെ മുന്നേറ്റം. 1090 വോട്ടിനാണ് നിലവിൽ ലീഡ് ചെയ്യുന്നത്. വോട്ടെണ്ണൽ ആരംഭിച്ച് അഞ്ച് റൌണ്ടുകളിലും പിണറായി പിന്നിലായ കാഴ്ചയാണ് കണ്ടത്. ധര്‍മടത്ത് അത്ഭുതം സംഭവിക്കുമെന്ന് താൻ തുടക്കം മുതൽ പറഞ്ഞതാണെന്നും അബ്ദുള്‍ റഷീദ് ചൂണ്ടിക്കാട്ടി. ജനങ്ങളോട് ഞാൻ രണ്ട് രണ്ട് കാര്യങ്ങളാണ് പറഞ്ഞത്. നിങ്ങളോട് കടക്ക് പുറത്ത് എന്ന് ഞാൻ പറയില്ല, നിങ്ങളൊരു ചോദ്യം ചോദിച്ചാൽ വീട്ടിൽ പോയി ചോദിക്കാൻ പറയില്ല. പകരം നിങ്ങളുടെ വീട്ടിൽ വന്ന് ആ ചോദ്യത്തിനുത്തരം നൽകാൻ ഞാൻ ബാധ്യസ്ഥനാണ് എന്ന രീതിയിലുള്ള ജനപ്രതിനിധിയായി ഞാൻ കൂടെ നിൽക്കും. പിണറായി പഞ്ചായത്തിൽ പോലും ലീഡ് നേടാൻ പിണറായിക്ക് സാധിച്ചിട്ടില്ലെന്നും അബ്ദുള്‍ റഷീദ് പറഞ്ഞു.
ആദ്യ റൗണ്ടില്‍ എല്‍ഡിഎഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോള്‍ മുതല്‍ പിണറായി വിജയന്‍ പിന്നിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ലീഡ് ചെയ്ത റൗണ്ടുകളിലാണ് യുഡിഎഫ് മുന്നില്‍ കയറിയത്. 2016 ല്‍ ധര്‍മ്മടത്ത് 87329 വോട്ടായിരുന്നു പിണറായി നേടിയത്. 2021 ല്‍ ഇത് 95522 ആക്കി ഉയര്‍ത്തിയിരുന്നു. 2011 ലും 2016 ലും മമ്പറം ദിവാകരനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 2021ല്‍ സി രഘുനാഥായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഇത്തവണ യുവ സാന്നിധ്യമായ വി പി അബ്‌ദുല്‍ റഷീദിനെയാണ് കോണ്‍ഗ്രസ് പോരാട്ടത്തിനായി ധര്‍മ്മടത്ത് ഇറക്കിയത്.

0 Comments