തിരുവനന്തപുരം: മുഖ്യമന്ത്രിയായി തന്നെ പരിഗണിക്കാത്തതിൽ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല. സീനിയോറിറ്റി പരിഗണിച്ചില്ലെന്ന് ഹൈക്കമാൻഡിനെ അറിയിച്ചു. ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടിൽ നിന്നും മടങ്ങി.
എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുക്കുമോയെന്ന കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുകയാണ്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തൊട്ടുമുമ്പായി രാഹുല്‍ ഗാന്ധി രമേശ് ചെന്നിത്തലയെ വിളിച്ച് സംസാരിച്ചിരുന്നു. രാഹുലിനോട് ഉള്‍പ്പെടെ തന്റെ അതൃപ്തി രമേശ് ചെന്നിത്തല മറച്ചു വച്ചില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍.
അതേസമയം കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് കെ സി വേണുഗോപാല്‍ അഭിനന്ദനങ്ങള്‍ നേര്‍ന്നു. വി ഡി സതീശന് എല്ലാ പിന്തുണയും നല്‍കും മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ പൂര്‍ണ സംതൃപ്തനാണെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിലെ ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് വന്‍ ഭൂരിപക്ഷം നല്‍കി കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചതെന്നും ആ പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനഹിതം മാനിച്ചുകൊണ്ടുള്ള തീരുമാനമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. എല്ലാ കോൺഗ്രസ് നേതാക്കളും തീരുമാനം അംഗീകരിക്കും . ഇടുക്കിക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടും എന്ന് വിശ്വാസം. ഇടുക്കിയിൽ നിന്ന് കോൺഗ്രസ് മന്ത്രി വേണമെന്നത് തന്റെയും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
0 Comments