തിരുവനന്തപുരം: കേരളത്തിൽ മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടി എക്സിറ്റ് പോൾ സർവേകൾ. കഴിഞ്ഞതവണ കൃത്യമായ പ്രവചനങ്ങൾ നടത്തിയ ഏജൻസികൾ പോലും ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കേരളത്തിൽ പറയുന്നത്. ടുഡെയ്‌സ് ചാണക്യ പോലുള്ള ഏജൻസികൾ ഇഞ്ചോടിഞ്ച് പോരാട്ടം കേരളത്തിൽ പ്രവചിക്കുമ്പോൾ അത് എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്.
കേരളത്തില്‍ ബലാബലമെന്ന് ചൂണ്ടിക്കാട്ടുന്നതാണ് പ്രവചനം. യുഡിഎഫിന് നേരിയ മുന്‍തൂക്കമുണ്ടെങ്കിലും എല്‍ഡിഎഫിന് ഭരണ സാധ്യതയുണ്ടെന്നാണ് കണക്കാക്കല്‍. യു ഡി എഫ് 60 മുതല്‍ 78 സീറ്റുകള്‍ വരെ നേടുമെന്ന് പ്രവചിക്കുമ്പോള്‍ എല്‍ഡിഎഫ് 55 മുതല്‍ 73 സീറ്റുകള്‍ വരെ നേടാന്‍ സാധ്യതയുണ്ടെന്നാണ് ടുഡെയ്‌സ് ചാണക്യയുടെ പ്രവചനം. ഇത്തവണ ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നതാണ് സര്‍വേഫലം. എന്‍ഡി എ 3 മുതല്‍ 11 സീറ്റുകള്‍ വരെ നേടിയേക്കുമെന്ന് ടുഡെയ്‌സ് ചാണക്യ പ്രവചിച്ചു. നായര്‍ വോട്ടുകളില്‍ ബിജെപിക്ക് 39 ശതമാനം ലഭിച്ചെക്കുമെന്നും സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മിക്ക എക്സിറ്റ് പോളുകളും ബിജെപി വീണ്ടും അക്കൗണ്ടിൽ തുറക്കുമെന്ന് പറയുന്നുണ്ടെങ്കിലും നേതാക്കന്മാർ വലിയ പ്രതീക്ഷ ഇതുവരെ പങ്കുവെച്ചിട്ടില്ല.
യുഡിഎഫ് 32 ശതമാനവും എല്‍ഡിഎഫ് 28 ശതമാനവും വോട്ടുമായിരിക്കും ലഭിക്കുക. 62 ശതമാനം മുസ്‍ലിം വോട്ടുകളും യുഡിഎഫിന്റെ പെട്ടിയില്‍ വീണെന്നാണ് പ്രവചനം. ഈഴവ സമുദായത്തിന്റെ കാര്യത്തില്‍ എല്‍ഡിഎഫ് മേല്‍ക്കൈ തുടരുമെന്നും സര്‍വെ പറയുന്നു. 47 ശതമാനത്തോളം ഈഴവ വോട്ടുകളും എല്‍ഡിഎഫിനാകും ലഭിക്കുക. ക്രിസ്ത്യന്‍ വിഭാഗം ഇക്കുറിയും യുഡിഎഫിന് അനുകൂലമാണെന്നും സര്‍വേ വ്യക്തമാക്കി.
അതേസമയം, അസമില്‍ 93 മുതല്‍ 111 സീറ്റുകള്‍ വരെ നേടി എന്‍ഡിഎ അധികാരം നിലനിര്‍ത്തുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യം 14 മുതല്‍ 32 സീറ്റുകളിലേക്ക് ചുരുങ്ങാനാണ് സാധ്യത. ബംഗാളില്‍ ഇത്തവണ മമതക്ക് അധികാരം നഷ്ടമാകും. ബിജെപി 181 മുതല്‍ 203 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. ടിഎംസി 89 മുതല്‍ 111 സീറ്റുകളില്‍ ഒതുങ്ങും. തമിഴ് നാട്ടില്‍ ഡിഎംകെക്ക് ഭരണതുടര്‍ച്ചയാണ് ചാണക്യ പ്രവചിച്ചിരുക്കുന്നത്.

0 Comments