ടെഹ്റാൻ: ഒമാൻ തീരത്ത് ഇന്ത്യൻ പതാക വഹിച്ച 'വിരാട് 1' എന്ന മെക്കനൈസ്ഡ് പായ്ക്കപ്പൽ അപകടത്തിൽപ്പെട്ടു. ഞായറാഴ്ച രാവിലെ ഒമാനിലെ റാസ് അൽ ഹദ്ദിൽ നിന്ന് ഏകദേശം 80 നോട്ടിക്കൽ മൈൽ കിഴക്ക് വെച്ചാണ് കപ്പൽ അപകടത്തിൽപ്പെട്ടത്. പായക്കപ്പൽ അപകടത്തിലാണെന്ന വിവരം ലഭിച്ചയുടനെ അമേരിക്കൻ നാവികസേന ഇന്ത്യൻ നാവികസേനയെയും മറ്റ് തീരദേശ അധികൃതരെയും വിവരം അറിയിച്ചു.
അപകടത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ അമേരിക്കൻ നാവികസേനയുടെ പി-8 (P-8) മാരിടൈം പട്രോൾ വിമാനം സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. മുങ്ങിക്കൊണ്ടിരുന്ന കപ്പലിന് സമീപത്തേക്ക് വിമാനത്തിൽ നിന്നും ലൈഫ് റാഫ്റ്റുകൾ (ജീവൻരക്ഷാ ബോട്ടുകൾ) താഴേക്ക് ഇട്ടുനൽകി. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യക്കാരും ഉടൻ തന്നെ ഈ ലൈഫ് റാഫ്റ്റുകളിലേക്ക് മാറിക്കയറിയത് വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചു. രക്ഷാപ്രവർത്തനത്തിന്റെ ഓരോ ഘട്ടവും പി-8 വിമാനം ആകാശത്തുനിന്ന് സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു.
അമേരിക്കൻ വിമാനത്തിൽ നിന്നുള്ള നിർദ്ദേശപ്രകാരം പരിസരത്തുണ്ടായിരുന്ന 'എംവി ജബൽ അലി 9' എന്ന ചരക്കുകപ്പൽ ഉടൻ തന്നെ രക്ഷാദൗത്യത്തിൽ പങ്കാളികളായി. ഈ കപ്പൽ ഒമാനിലെ സോഹാറിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്നു. വിമാനത്തിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചയുടൻ കപ്പൽ ദിശ മാറ്റി അപകടസ്ഥലത്തേക്ക് എത്തുകയും ലൈഫ് റാഫ്റ്റിലുണ്ടായിരുന്ന 14 പേരെയും കപ്പലിലേക്ക് കയറ്റുകയും ചെയ്തു. കപ്പലിലുണ്ടായിരുന്ന എല്ലാവരും ഇന്ത്യൻ പൗരന്മാരാണെന്നും ഇവരുടെ ആരോഗ്യനില അധികൃതർ നിരീക്ഷിച്ചുവരികയാണെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. കപ്പൽ അപകടത്തിൽപ്പെട്ടത് എങ്ങനെയെന്ന് വ്യക്തമല്ല.
പശ്ചിമേഷ്യൻ മേഖലയിൽ ഇന്ത്യൻ നാവികരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പുതിയ അപകടം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മുൻപ് ഒമാൻ തീരത്ത് ഒരു ടാങ്കറിന് നേരെയുണ്ടായ അമേരിക്കൻ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടത് വലിയ നയതന്ത്ര പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇന്ത്യ അന്ന് അമേരിക്കയെ ആശങ്ക അറിയിച്ചിയിരുന്നു.
0 Comments