കോഴിക്കോട്: നിപയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. 30 പരിശോധനകൾ നടത്തിയതിൽ 29ഉം നെഗറ്റീവാണെന്നും അവശ്യമായ മരുന്നുകൾ കൃത്യസമയങ്ങളിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് നടന്ന അടിയന്തര അവലോകന യോഗത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 135 ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തെന്നും നാല് കുട്ടികൾ ഐസിയുവിൽ ആണെന്നും കെ.മുരളീധരൻ പറഞ്ഞു.
നിപ രോഗബാധ സ്ഥിരീകരിച്ച രോഗിയുടെ നിലയിൽ മാറ്റമില്ലാതെ തുടരുകയാണ്മ. ബഹറൈനിൽ നിന്നുള്ള മരുന്ന് ഇന്നലെ എത്തിച്ചിരുന്നു. ആദ്യ ഡോസ് നൽകുകയും ചെയ്തു. 30 പരിശോധനകൾ ഇതുമായി ബന്ധപ്പെട്ട് നടക്കുകയുണ്ടായി. അതിൽ 29 ഫലങ്ങളും നെഗറ്റീവ് ആണെന്നാണ് ആരോഗ്യവിദഗ്ധർ അറിയിച്ചത്. മന്ത്രി വ്യക്തമാക്കി.
'ജനുവരി മുതൽ ജൂൺ വരെ മൂന്ന് മരണങ്ങളാണ് ഷിഗെല്ല ബാധിച്ചുകൊണ്ട് കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മതിയായ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് നേരത്തെ അറിയിച്ചിട്ടുള്ളതാണ്. വിദ്യാലയങ്ങളിലും മറ്റും കിണറുകളിലെ വെള്ളം പരിശോധിക്കാനും ശുദ്ധീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ഭക്ഷണശാലകൾ, തട്ടുകടകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ മതിയായ പരിശോധന നടത്തും. എംഎൽഎമാരുടെ നേതൃത്വത്തിൽ പരിശോധന കർശനമാക്കാൻ നിർദേശം നൽകും.' മന്ത്രി വിശദമാക്കി.
കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട് മാത്രം 68 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് മരണങ്ങളിൽ രണ്ടെണ്ണം കോഴിക്കോട് ജില്ലയിലും ഒരെണ്ണം മലപ്പുറത്തുമാണുള്ളത്.
'നിപ രോഗത്തിന് മതിയായ മരുന്നുകൾ ലഭ്യമല്ലെന്ന തരത്തിൽ ചില വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ശ്രദ്ധയിൽ പെട്ടിരുന്നു. എന്നാൽ, 12ന് തന്നെ ആദ്യഡോസ് മരുന്ന് രോഗിക്ക് നൽകിയിട്ടുണ്ട്. ഇതിനായി അന്വേഷിച്ചപ്പോൾ ചെന്നൈയിൽ ഉണ്ടെങ്കിലും ഔട്ട് ഓഫ് സ്റ്റോക്ക് ആണെന്നറിഞ്ഞു. 2021ന് ശേഷം മരുന്ന് പർച്ചേഴ്സ് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം.'
'മന്ത്രി സ്ഥലത്തെത്തിയില്ലെന്നാണ് ഉയർന്നുവന്ന മറ്റൊരു ആരോപണം. 2021ലെ സാഹചര്യമെന്ന് പറയുന്നത് നിപ പടർന്നുപിടിച്ച സാഹചര്യമായിരുന്നെന്ന് പറയാം. പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിക്ക് ഇവിടെ കോഴിക്കോട്ട് തമ്പടിക്കേണ്ടിവന്നത്. എന്നാൽ, ഇന്ന് അത്തരമൊരു സാഹചര്യമില്ല. മാത്രമല്ല, തിരുവനന്തപുരത്ത് കാര്യങ്ങൾ അവലോകനം ചെയ്യുകയും പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്താൽ മതിയാകുമെന്നാണ് കരുതുന്നത്. ഉയർന്നുവരുന്ന ആക്ഷേപങ്ങളെ കാര്യമാക്കുന്നില്ല. ഉടുക്ക് കൊട്ടി പേടിപ്പിക്കാമെന്ന് ആരും കരുതേണ്ട. 2018ലെ സാഹചര്യമല്ല ഇന്നുള്ളത്. ആരോഗ്യമന്ത്രി വിശദമാക്കി.
പൂനെയിൽ നിന്നുള്ള വിവരം തനിക്ക് ഡിഎച്ച്എസ് റീന കൈമാറിയിരുന്നില്ലെന്നും കലക്ടർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് വാർത്താസമ്മേളനത്തിൽ ആശയക്കുഴപ്പം സംഭവിച്ചതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

0 Comments