തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യമില്ല.
ഏഴാം പ്രതി അനില്‍കുമാര്‍, 21ാം പ്രതി വിജയ്, 24ാം പ്രതി നിഷാദ് എന്നിവരുടെ ജാമ്യാപേക്ഷകളാണ് തള്ളിയത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
സംഭവസ്ഥലത്തെ വീഡിയോ ദൃശ്യങ്ങളിൽ നിന്ന് പ്രതികളുടെ പങ്ക് വ്യക്തമാണെന്നും ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും കോടതി വിലയിരുത്തി. ആക്രമണം മുൻകൂട്ടി തീരുമാനിച്ചതാണെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതിയുടെ വാദം കേള്‍ക്കാതെ ജാമ്യം റദ്ദാക്കാനാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.
ഒമ്പതാം പ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യമാണ് കോടതി തള്ളിയത്. ഹരജിയില്‍ തുടര്‍ന്നുള്ള വാദം കേള്‍ക്കാന്‍ ജൂലൈ 20ലേക്ക് മാറ്റി.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് തെറ്റുപറ്റിയുണ്ടെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിയതടക്കമുള്ള നടപടിക്രമങ്ങളും ഡിജി കോടതിയെ ബോധിപ്പിച്ചു.

0 Comments