തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ എ.ആർ ശ്രീകുമാർ രാജിവെച്ചു . ബിജെപി സംസ്ഥാന അധ്യക്ഷനാണ് രാജിക്കത്തയച്ചത്. തന്‍റെ ചോരക്കായി പലരും ദാഹിക്കുന്നുവെന്ന് കത്തിൽ ശ്രീകുമാർ കത്തിൽ ആരോപിക്കുന്നു. ഭാര്യയെ മർദിച്ചെന്ന പരാതിയിൽ മതിലകം പൊലീസ് ശ്രീകുമാറിനെതിരെ കേസെടുത്തിരുന്നു.
ശ്രീകുമാറില്‍ നിന്നും സമാനതകളില്ലാത്ത ക്രൂരത നേരിട്ടു എന്നുകാട്ടി ഭാര്യ പ്രിയങ്ക പരാതി നൽകിയിരുന്നു. വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി മതിലകം പൊലീസ് കേസെടുത്തത്. മറ്റ് സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായി തുടങ്ങിയത്. തന്നെ മുന്‍പും ശ്രീകുമാര്‍ പലതവണ മര്‍ദിച്ചിട്ടുണ്ടെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും പ്രിയങ്ക പറയുന്നു. ശ്രീകുമാറിനെതിരെ പരാതി കൊടുത്തതിന് പിന്നാലെ തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു. തന്നെ ക്രൂരമായി മര്‍ദിച്ചെന്നും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമുള്ള ഭാര്യയുടെ പരാതിയിലാണ് നടപടി. വീട്ടിലേക്ക് വൈകിയെത്തിയെന്ന് പറഞ്ഞുകൊണ്ടാണ് ശ്രീകുമാര്‍ മര്‍ദിച്ചതെന്ന് ഭാര്യ നല്‍കിയ പരാതിയിലുണ്ട്.
അതേസമയം ശ്രീകുമാറിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ ഗുണ്ടാ നേതാവ് കല്ലാടൻ ഗിരീഷിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം, വധശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ഗിരീഷ്. വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. കേസിൽ എ. ആർ ശ്രീകുമാർ രണ്ടാം പ്രതി. വീട്ടിൽ അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ, കള്ളസാക്ഷി പറയാൻ പ്രേരിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

0 Comments