എല്‍പിജി വിതരണത്തില്‍ അടിമുടി മാറ്റവുമായി കേന്ദ്രം; വിലയും കൂടും




ന്യൂഡല്‍ഹി: എല്‍പിജി കണക്ഷനുകളില്‍ കര്‍ശന നിയന്ത്രണംകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒരു കുടുംബത്തിന് ഒരു എല്‍പിജി കണക്ഷന്‍ എന്നത് കര്‍ശനമായി പാലിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കും. പൈപ്പിലൂടെ പാചകവാതകം ലഭിക്കുന്നവര്‍ എല്‍പിജി സിലിണ്ടര്‍ തിരികെ നല്‍കേണ്ടി വരും. ഇരട്ട കണക്ഷന്‍ ഉള്ളവരെ കണ്ടെത്താന്‍ എണ്ണകമ്പനികള്‍ നടപടി തുടങ്ങിയിട്ടുണ്ട്.

പുതിയ ചട്ടപ്രകാരം ഒരേ വിലാസത്തില്‍ എല്‍പിജി, പിഎന്‍ജി കണക്ഷനുകള്‍ സ്വന്തമാക്കുന്നത് നിയമവിരുദ്ധമായി കണക്കാക്കും. വീടിരിക്കുന്ന സ്ഥലത്ത് പിഎന്‍ജി കണക്ഷനുള്ളവര്‍ എത്രയുംപെട്ടെന്ന് അതിലേക്ക് മാറണം. പിന്നീട് പിഎന്‍ജി കണക്ഷന്‍ ഇല്ലാത്ത സ്ഥലത്തേക്ക് വീടുമാറിയാല്‍ തിരികെ എല്‍പിജി കണക്ഷന്‍ നല്‍കും.

പിഎന്‍ജി കണക്ഷന്‍ ഉള്ളവര്‍ക്ക് ഇനിമുതല്‍ എല്‍പിജി സിലിണ്ടര്‍ നല്‍കേണ്ടെന്ന നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇത് കര്‍ശനമായി പാലിക്കണമെന്നാണ് എണ്ണകമ്പനികള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിന് പുറമേ വരും മാസങ്ങളില്‍ ഗാര്‍ഹിക പാചകവാതകവില ഉയരുമെന്നും ആശങ്കയുണ്ട്.

സിലിണ്ടറൊന്നിന് 600 രൂപ നഷ്ടത്തിലാണ് എണ്ണകമ്പനികള്‍ ഇപ്പോള്‍ പാചകവാതകം വില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ നഷ്ടം കുറക്കാന്‍ ചെറിയൊരു വര്‍ധനയെങ്കിലും പാചകവാതക വിലയില്‍ എണ്ണകമ്പനികള്‍ വരുത്തും. അതേസമയം, കഴിഞ്ഞ ദിവസം വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില 46 രൂപ എണ്ണകമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു.

Post a Comment

0 Comments