കൊച്ചി: ആരുടെയും കളിപ്പാവയാവാൻ വിസമ്മതിച്ചതിനാണ് താരസംഘടനയായ അമ്മയിൽ നിന്നും രാജിവച്ചതെന്ന് നടി ശ്വേത മേനോൻ. രണ്ടു ഭരണസമിതിയുടെയും കണക്കുകൾ പരിശോധിക്കണം. കണക്കുകൾ ഫോറൻസിക് ഓഡിറ്റ് നടത്തണം. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ല, അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടിയുടെ തുറന്നുപറച്ചിൽ.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഭാഗം 1
എന്നോടൊപ്പം നിലകൊണ്ട എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. എന്നാൽ എന്നാൽ എന്‍റെ അഭിപ്രായം പൊതുജനങ്ങൾക്ക് മുന്നിൽ ഞാൻ തന്നെ വ്യക്തമാക്കേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നുന്നു. ആരുടെയെങ്കിലും കളിപ്പാവയാകാൻ ഞാൻ വിസമ്മതിച്ചുകൊണ്ടാണ് എനിക്ക് രാജി വയ്ക്കേണ്ടി വന്നത്.
AMMA യുടെ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്രൈം നന്ദകുമാർ, മാർട്ടിൻ മേനാച്ചേരി പോലുള്ളവരെ മുന്നിൽ നിർത്തി എനിക്കെതിരെ ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടത്തി. അതിനെയെല്ലാം അതിജീവിച്ച്, AMMA-യിലെ ഭൂരിപക്ഷം അംഗങ്ങളുടെയും പിന്തുണയോടെ ഞാൻ തെരഞ്ഞെടുപ്പിൽ വിജയിച്ചു. എന്‍റെ കഴിവിന്‍റെ പരമാവധി ചെയ്ത് ഞാൻ എല്ലാം ചെയ്തിട്ടുണ്ടെന്ന് എനിക്ക് അവർക്ക് ഉറപ്പ് നൽകാൻ കഴിയും.
നിര്‍ഭാഗ്യവശാൽبد , മുൻ കമ്മിറ്റിയിലെ ചില അംഗങ്ങളുടെ തെറ്റായ നടപടികളെക്കുറിച്ച് അന്വേഷിക്കാനുള്ള അവസരം ഞങ്ങൾക്ക് ഒരിക്കലും ലഭിക്കുന്നില്ല എന്ന് ചില നിക്ഷിപ്ത താല്പര്യക്കാർ ഉറപ്പുവരുത്തി.
ഈ ഭരണസമിതിയലേതുൾപ്പെടെ കഴിഞ്ഞ രണ്ട് ടേമുകളിലെയും അക്കൗണ്ടുകൾ സമഗ്രമായി പരിശോധിക്കേണ്ടതുണ്ട്. പൂർണമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി ഒരു ഫോറൻസിക് ഓഡിറ്റിങ് നടത്തണം. എന്‍റെ രാജിക്കുശേഷവും, പുതുതായി ഇറക്കുമതി ചെയ്ത ചില കഥാപാത്രങ്ങളിലൂടെ വീണ്ടും ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും വ്യക്തിഹത്യ ശ്രമങ്ങളും തുടരുകയാണ്. അതുകൊണ്ട് ഒരു കാര്യം ഞാൻ വളരെ വ്യക്തമാക്കട്ടെ. ഞാൻ ഒരു സംഘിയോ കമ്മിയോ അല്ല.
എല്ലാ ക്ഷണക്കത്തുകളും ഉണ്ടായിരുന്നിട്ടും, ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരോ, മുൻപത്തെ എൽഡിഎഫ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരോ സംഘടിപ്പിച്ച ഒരു ചടങ്ങിൽ പോലും ഞാൻ പങ്കെടുത്തിട്ടില്ല. ഞാൻ AMMA പ്രസിഡന്‍റ് ആകുന്നതിന് മുൻപും പങ്കെടുത്തിട്ടില്ല, പ്രസിഡന്‍റ് ആയതിന് ശേഷവും പങ്കെടുത്തിട്ടില്ല. മറ്റുള്ളവരെല്ലാം ഈ ക്ഷണങ്ങൾക്ക് പുറകെ ഓടിയപ്പോൾ ഞാൻ അതിൽ നിന്നെല്ലാം മാറിനിൽക്കുകയായിരുന്നു.
യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടർച്ചയായി നേരിട്ടപ്പോൾ, നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയിൽ AMMAയിൽ നിന്നും രാജിവെക്കാനാണ് ഞാൻ തീരുമാനിച്ചത്. ആ തീരുമാനം എന്‍റെ ദൗർബല്യം കൊണ്ടായിരുന്നില്ല, മറിച്ച് എന്റെ ആത്മാഭിമാനം കൊണ്ടായിരുന്നു. തുടരും… പിക്ചർ അബി ബാക്കി ഹേ, മേരെ ദോസ്ത് (സിനിമ ഇനിയും ബാക്കിയുണ്ട്, എന്‍റെ കൂട്ടുകാരാ).

0 Comments