കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിൻ്റെ അഭിഭാഷകനെ സർക്കാർ അഭിഭാഷകനാക്കിയത് കേസ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് മുൻ മന്ത്രി പി രാജീവ്. കേസിലെ യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു സർക്കാരും ധൈര്യപ്പെടാത്ത കാര്യമാണിതെന്നും നടപടിയിൽ നിഗൂഢതയുണ്ടെന്നും പി രാജീവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതിഭാഗത്തിന് വേണ്ടി വാദിച്ച ആളെ സർക്കാരിന് വേണ്ടി, പ്രത്യേകിച്ച് ദേവസ്വത്തിന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കുന്നത് അങ്ങേയറ്റം നിഗൂഢത നിറഞ്ഞ കാര്യമാണ്. മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് തീരുമാനം. പോറ്റിക്ക് സോണിയ ഗാന്ധിയെ കാണാൻ രണ്ട് തവണ അവസരം ലഭിച്ചത് എങ്ങനെയാണ്? ഈ ചോദ്യത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. അവർക്ക് വേണ്ടിയാണോ ഈ നിയമനമെന്നും പി രാജീവ് ചോദിച്ചു.

0 Comments