കൽപ്പറ്റ:സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് പുനരധിവാസത്തിനായി ഉടന്‍ നറുക്കെടുപ്പ് നടത്തി വീട് നിശ്ചയിക്കണമെന്ന് മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതര്‍. ആദ്യഘട്ടത്തിലെ 178 കുടുംബങ്ങളെ മാത്രമേ ലോകം അറിഞ്ഞിട്ടുള്ളൂ. വീടിനായി കാത്തിരിക്കുന്ന ദുരന്തബാധിതര്‍ ഇനിയും ഉണ്ടെന്നും ലോണുകള്‍ എഴുതി തള്ളാനുള്ള നടപടികളും വേഗത്തിലാക്കണമെന്ന് രണ്ടാംഘട്ട ദുരന്തബാധിതര്‍ പറഞ്ഞു.
പദ്ധതി പ്രകാരം 410 വീടുകളാണ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്നത്. ആദ്യഘട്ടത്തിലെ 178 വീടുകളില്‍ ഭൂരിഭാഗം വീടുകളിലും ദുരന്തബാധിതര്‍ താമസം തുടങ്ങിയിരുന്നു. ബാക്കിയുള്ളവരും വൈകാതെ താമസം തുടങ്ങും. എന്നാല്‍ പട്ടിക പ്രകാരം ഇനിയുമുണ്ട് ദുരന്തബാധിതര്‍. ഇവര്‍ക്കുള്ള വീടുകള്‍ കൂടി ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്നുണ്ട്. ആദ്യഘട്ടത്തിലേതു പോലെ രണ്ടാംഘട്ട ദുരന്തബാധിതര്‍ക്കും മുറപോലെ പിന്നീടുള്ളവര്‍ക്കും എത്രയും വേഗം നറുക്കെടുപ്പ് നടത്തി വീടുകള്‍ നിശ്ചയിക്കണമെന്ന് രണ്ടാംഘട്ട ദുരന്തബാധിതര്‍.
സര്‍ക്കാരില്‍ നിന്നും മാസ വാടകയും ദിനബത്തയും മുടങ്ങുന്നില്ല എങ്കില്‍ കൂടി ടൗണ്‍ഷിപ്പില്‍ ഏതാണ് തങ്ങളുടെ വീട് എന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ഇവര്‍. ആവശ്യം കളക്ടറോട് പറഞ്ഞപ്പോള്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടപടികള്‍ സ്വീകരിക്കാം എന്ന് ഉറപ്പു നല്‍കിയെന്നും ഇവര്‍ പറയുന്നു. വായ്പ എഴുതിത്തള്ളുന്ന തടക്കമുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ഇനിയൊരു കാലതാമസം ഉണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും ദുരന്തബാധിതര്‍ പറഞ്ഞു.

0 Comments