അഹമ്മദാബാദ് വിമാന ദുരന്തം: പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെതിരെ പൈലറ്റുമാരുടെ സംഘടന; സിമുലേറ്റർ പരിശോധന വേണമെന്ന് ആവശ്യം

 



ദില്ലി: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ടിനെതിരെ പൈലറ്റുമാരുടെ സംഘടനയായ 'ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ്. അന്വേഷണ ഏജൻസി അന്തിമ റിപ്പോർട്ട് പുറത്തുവിടുന്നതിന് മുൻപ് കൃത്യമായ സിമുലേറ്റർ പരിശോധനകൾ നടത്തണമെന്നാണ് പൈലറ്റുമാരുടെ ആവശ്യം. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും പരാജയപ്പെടുന്നതിന് മുൻപ് വലിയൊരു വൈദ്യുത തകരാർ ഉണ്ടായെന്നും ഈ തകരാറുകൾ റിപ്പോർട്ടിൽ മറച്ചുവെച്ചതായും പൈലറ്റുമാർ ആരോപിക്കുന്നു.

കോക്പിറ്റിൽ ഉയർന്ന ഓഡിയോ അലേർട്ടുകളും കൺട്രോൾ മെസ്സേജുകളും കോക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ടാകുമെന്നും, എന്നാൽ പ്രാഥമിക റിപ്പോർട്ടിൽ ഈ മുന്നറിയിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘം ബോധപൂർവ്വം ഒഴിവാക്കിയെന്നുമാണ് എഫ്ഐപി പ്രസിഡന്റ് ക്യാപ്റ്റൻ സുരീന്ദർ രൺധാവ ആരോപിക്കുന്നത്. വിമാനത്തിന്റെ വാൽഭാഗത്തിന് പുറമേക്ക് വലിയ കേടുപാടുകൾ സംഭവിച്ചിരുന്നില്ല. എന്നാൽ വാൽഭാഗത്ത് തന്നെയുള്ള, വൈദ്യുതിയിൽ മാത്രം പ്രവർത്തിക്കുന്ന ബ്ലാക്ക് ബോക്സ് കരിഞ്ഞ നിലയിൽ വലിയ കേടുപാടുകൾ സംഭവിച്ചത് എങ്ങനെയെന്ന് സംഘടന ചോദ്യം ചെയ്യുന്നു. ഇത് വിമാനത്തിനുള്ളിൽ ഉണ്ടായ ഗുരുതരമായ വൈദ്യുത തകരാർ കാരണമാണെന്ന് സംശയിക്കുന്നുവെന്നും അവർ പറഞ്ഞു.


Post a Comment

0 Comments