ന്യൂഡൽഹി: മണ്ണാർക്കാട് നഗരസഭയിലെ അനുമോദന ചടങ്ങിൽ വിദ്യാർഥികളെ അപമാനിച്ച സംഭവത്തിൽ മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത നടപടിയെ സ്വാഗതം ചെയ്ത് വനിതാ-ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ. കമ്മീഷനിൽ നിന്നും റിപ്പോർട്ട് ലഭിച്ചശേഷം സംഭവത്തിൽ ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പരസ്യവേദിയിൽ കുട്ടികളെ മാനസികമായി തളർത്തുന്ന ഇത്തരം പെരുമാറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്നും അവർ പറഞ്ഞു.
സ്വന്തം തെറ്റുകൾ തിരുത്താൻ തയാറാകാത്ത ജലീലിനെ തിരുത്താൻ സിപിഎം തയാറാകണം. വേദിയിൽ അപമാനിതരായ കുട്ടികൾക്ക് പരാതി ഇല്ലെന്ന തരത്തിൽ വരുന്ന അഭിപ്രായങ്ങൾക്ക് പിന്നിലെ കാരണം അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകുമെന്നും മന്ത്രി പറഞ്ഞു.
മണ്ണാർക്കാട് നഗരസഭയിലെ വിവിധ വാർഡുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ സംഘടിപ്പിച്ച 'വിജയോത്സവം' പരിപാടിക്കിടെയായിരുന്നു വിവാദമായ സംഭവം. ഹിന്ദിയിൽ എ പ്ലസ് നേടിയ കുട്ടികളെ വേദിയിലേക്ക് വിളിച്ചുവരുത്തി ഹിന്ദിയിൽ വിലാസം എഴുതാൻ ആവശ്യപ്പെട്ട ജലീൽ, എഴുത്തിൽ ചെറിയ പിഴവുകൾ വരുത്തിയപ്പോൾ പരസ്യമായി ശാസിക്കുകയായിരുന്നു. 'എടോ, നിനക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?' എന്ന് ചോദിച്ച് വിദ്യാർഥിയെ സദസിന് മുന്നിൽ അപമാനിച്ചതിനൊപ്പം, വേദിയിൽ വെച്ച് കുട്ടിയുടെ ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
സംഭവം വലിയ വിവാദമായതോടെയാണ് ബാലാവകാശ കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തത്. വിദ്യാർഥികളോട് മോശമായി പെരുമാറിയ ജലീലിനെതിരെ എംഎസ്എഫ് ഉൾപ്പെടെയുള്ള വിവിധ വിദ്യാർഥി-യുവജന സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. കുട്ടികൾക്ക് മാനസിക പ്രയാസം സൃഷ്ടിക്കുന്ന തരത്തിൽ പെരുമാറിയ ജലീൽ പൊതുസമൂഹത്തോടും വിദ്യാർഥികളോടും മാപ്പ് പറയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

0 Comments