തിരുവനന്തപുരം: ബിജെപി കൗൺസിലറും കാപ്പ പ്രതിയുമായ സുഗതന് രണ്ട് കേസുകളിൽ ജാമ്യം അനുവദിച്ച് മജിസ്ട്രേറ്റ് കോടതി. നെടുമങ്ങാട് കോടതിയാണ് ജാമ്യം അനുവദിച്ചത്.കാപ്പ കേസ് നിലനിൽക്കുന്നതിനാൽ സുഗതന് പുറത്തിറങ്ങാനാവില്ല. കഴിഞ്ഞ ജൂണ്‍ ഒമ്പത് മുതല്‍ കാപ്പ ചുമത്തി നാടുകടത്തപ്പെട്ടയാളാണ് സുഗതൻ. നേരത്തെ, കാപ്പ കേസിൽ തടവിലുള്ള സുഗതൻ വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തിരുന്നു. നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ്.
വട്ടിയൂര്‍ക്കാവ് പൊലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് ഇയാൾ. കല്ല് കൊണ്ട് തലക്കടിച്ചതിന് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാ ശ്രമം, വീട്ടില്‍ അതിക്രമിച്ചു കയറി വാഹനങ്ങളും വീടും ആക്രമിച്ചു തകര്‍ത്ത കേസ്, ഭര്‍ത്താവിന് എതിരെയുള്ള പകതീര്‍ക്കാന്‍ ഭാര്യയെ വീട്ടില്‍ കയറി ആക്രമിച്ച കേസ്, ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയെന്ന കേസ് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.

0 Comments