ന്യൂഡൽഹി: നിരാഹാര സമരം തുടരുന്ന സോനം വാങ്ചുകിനെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രിമാർ. ജെ.പി നഡ്ഡയും ജിതേന്ദ്ര സിങ്ങുമാണ് ആശുപത്രിയിൽ എത്തിയത്. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ എത്തിയാണ്് മന്ത്രിമാർ വാങ്ചുകിനെ കണ്ടത്. മൂന്നാഴ്ചയോളം ഡൽഹിയിൽ നിരാഹാരം കിടന്ന് ഒടുവിൽ ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷമാണ് മന്ത്രിമാർ വാങ്ചുകിനെ സന്ദർശിച്ചത്.
സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് രംഗത്തെത്തിയതോടെ സമരത്തോട് കേന്ദ്രം അനുഭാവപൂർവ സമീപനമാണ് സ്വീകരിക്കുന്നത്. സിജെപി പ്രതിഷേധത്തിനിടെ അറസ്റ്റിലായ വിദ്യാർഥികളെ പൊലീസ് വിട്ടയച്ചു. ധർമേന്ദ്ര പ്രധാന്റെ രാജിയടക്കം നിരവധി വിഷയങ്ങളാണ് സിജെപി ഉന്നയിക്കുന്നത്. എന്നാൽ ഇതെല്ലാം ചർച്ച ചെയ്തു തീരുമാനിക്കേണ്ട വിഷയമാണ് എന്നാണ് സോനം വാങ്ചുകിനെ സന്ദർശിച്ച ശേഷം ജെ.പി നഡ്ഡ പറഞ്ഞത്.
അതിനിടെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് എതിരെ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ ഇടപെടൽ വിദ്യാർഥികൾക്ക് വേണ്ടിയല്ലെന്ന് ധർമേന്ദ്ര പ്രധാൻ ആരോപിച്ചു. ഭാവി പരിപാടികളെ കുറിച്ച് ആലോചിക്കാൻ ഇൻഡ്യ സഖ്യ നേതാക്കൾ ഇന്ന് 10 മണിക്ക് യോഗം ചേരും. പാർലമെന്റിൽ മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിലാണ് യോഗം.

0 Comments