തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ. ആവശ്യം ഉപേക്ഷിക്കേണ്ട സാഹചര്യമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്.
സിപിഎമ്മിന് വഴങ്ങിയാൽ പാർട്ടി അണികൾ അംഗീകരിക്കില്ലെന്നും യോഗത്തിൽ അഭിപ്രായം വന്നു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ എൽഡിഎഫ് നിയമസഭാ കക്ഷിയിൽ പങ്കെടുക്കില്ല. അതേസമയം വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തിൽ പൊതുതാത്പര്യ ഹർജി നൽകുന്നത് ആലോചിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിഴിഞ്ഞം വിഷയത്തിൽ എല്‍ഡിഎഫിന്റെ പൊതുസമരം വേണമെന്നും സിപിഐ ആവശ്യപ്പെടുന്നു.
ഉപനേതൃസ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും കീഴ്‌വഴക്കത്തിന്റെ പേരുപറഞ്ഞ് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു. എല്ലാ സ്ഥാനവും ഒറ്റപ്പാർട്ടിക്ക് എന്ന രീതി മാറിയേ പറ്റൂ എന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രതിപക്ഷ ഉപനേതാവ് പദവി ഔദ്യോഗിക സ്ഥാനമല്ലെന്നും അതിനാൽ, അത് സി.പി.ഐ.ക്കു നൽകേണ്ടെന്നുമാണ് സിപിഎമ്മിന്റെ നിലപാട്. കെ.എൻ ബാലഗോപാലിനെ പ്രതിപക്ഷ ഉപനേതാവാക്കാൻ സിപിഎം തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ, സിപിഐ ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതും തുടർച്ചയായി ആവശ്യം ഉന്നയിക്കുന്നതും സി.പി.എമ്മിന് കടുത്ത സമ്മർദം സൃഷ്ടിക്കുന്നുണ്ട്.

0 Comments