മണ്ണിടിച്ചിൽ മുൻകൂട്ടി കണ്ടെത്താൻ കണിച്ചാർ പഞ്ചായത്തിലെ മാടശ്ശേരി മലയിൽ സംവിധാനം വരുന്നു




സംസ്ഥാനത്ത് ആദ്യമായി മണ്ണിടിച്ചിൽ സാധ്യത കണ്ടെത്തി മുന്നറിയിപ്പ് നൽകാൻ സംവിധാനം വരുന്നു. കണ്ണൂർ ജില്ലയിൽ കണിച്ചാർ ഗ്രാമപഞ്ചായത്തിലെ മാടശ്ശേരി മലയിലാണ് പുതിയ സംവിധാനം ഒരുങ്ങുന്നത്. മണ്ണിന്റെ ഘടന, മഴയുടെ അളവ്, ഭൂമിശാസ്ത്രപരമായ മറ്റ് പ്രത്യേകതകൾ എന്നീ ഡാറ്റ ശേഖരിച്ചു വിശകലനം ചെയ്ത് മണ്ണിടിച്ചിൽ സാധ്യതയുണ്ടോ എന്ന് മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണിത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ഐ.ഐ.ടി റൂർക്കി, കെ-ഡിസ്ക് എന്നിവയുടെ നേതൃത്വത്തിലാണ് രണ്ട് കോടി രൂപയ്ക്കടുത്തു ചെലവിട്ട് സംവിധാനം സ്ഥാപിക്കുന്നത്.2022 ൽ 34 ഓളം മണ്ണിടിച്ചിൽ അനുഭവപ്പെട്ട പ്രദേശമാണ് കണിച്ചാർ ഗ്രാമപഞ്ചായത്ത്.

ഇതിന്റെ ഭാഗമായി മാടശ്ശേരി മലയിൽ ഓഗ്സെൻസ് ലാബ് എന്ന സ്വകാര്യ ഗവേഷണ കമ്പനിയുടെ നേതൃത്വത്തിൽ ഈ വർഷം ജനുവരിയിൽ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്.

ഇനി മണ്ണ് പരിശോധനയ്ക്കുശേഷം, 15 മുതൽ 20 മീറ്റർ വരെ ആഴത്തിൽ കുഴിച്ചു സെൻസറുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് നടത്തേണ്ടത്.

ഐ.ഐ.ടി റൂർക്കിയുടെ നേതൃത്വത്തിലാണ് മലയുടെ ഉയരത്തിൽ നിന്നും താഴോട്ട് എട്ട് പോയിന്റുകളിലായി സെൻസറുകൾ സ്ഥാപിക്കുക.

മാടശ്ശേരി മലയിൽ സ്ഥാപിക്കുന്ന സംവിധാനം ഉപയോഗിച്ച് മണ്ണിന് സമാനഘടനയുള്ള തൊട്ടടുത്ത പ്രദേശങ്ങളിലെ മണ്ണിടിച്ചിൽ സാധ്യതയും പരിശോധിക്കാൻ കഴിയും.

പൈലറ്റായി നടത്തുന്ന പദ്ധതി വിജയിച്ചാൽ സംസ്ഥാനത്തെ മണ്ണിടിച്ചിൽ സാധ്യതയുള്ള, വയനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും.നിലവിൽ ഇവിടെനിന്നും കാലാവസ്ഥാ പ്രവചനത്തിനുള്ള ഡാറ്റ ശേഖരിക്കുന്നുണ്ട്. സെൻസറുകൾ സ്ഥാപിച്ച ശേഷം ഏകീകൃത പോർട്ടൽ സംവിധാനത്തിലൂടെ മഴ വിവരങ്ങളും മണ്ണിടിച്ചിൽ മുന്നറിയിപ്പുംശാസ്ത്രീയമായ രീതിയിൽ ലഭ്യമാക്കാൻ കഴിയും.

Post a Comment

0 Comments