ന്യുഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉടൻ കുറയ്ക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പൂരി. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ വലിയ വ്യതിയാനങ്ങൾ ഉണ്ടായപ്പോൾ ഇന്ത്യയിൽ ഇന്ധനവില വർദ്ധിപ്പിക്കാതെ പൊതുജനങ്ങളെ സർക്കാർ സംരക്ഷിച്ചു. നിലവിലെ സാഹചര്യത്തിൽ റീട്ടെയിൽ ഇന്ധനവില കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിൽ യാതൊരു ന്യായവുമില്ലെന്നും മന്ത്രി പറഞ്ഞു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയിലെ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾക്ക് മുൻകാലങ്ങളിലുണ്ടായ ഏകദേശം 2.18 ലക്ഷം കോടി രൂപയുടെ നഷ്ടം (Cumulative under-recoveries) ഇപ്പോഴും നികത്തിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയർന്നപ്പോഴും കമ്പനികൾ നഷ്ടം സഹിച്ചാണ് ആഭ്യന്തര വിപണിയിൽ വില കൂട്ടാതെ പിടിച്ചുനിർത്തിയത്. ഈ നഷ്ടം പൂർണ്ണമായി നികത്തപ്പെടാത്തതിനാലാണ് വില കുറയ്ക്കാൻ സാധിക്കാത്തതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ നാല് വർഷത്തിനിടയിൽ ആഗോളതലത്തിൽ വലിയ പ്രതിസന്ധികൾ ഉണ്ടായപ്പോഴും ഇന്ത്യയിൽ പെട്രോൾ വിലയിൽ 5.58 ശതമാനവും ഡീസൽ വിലയിൽ 6.23 ശതമാനവും മാത്രമാണ് വർധനവുണ്ടായത്. ആഗോള തലത്തിലുള്ള വിലക്കയറ്റത്തിന്റെ ആഘാതം പൂർണമായി ഉപഭോക്താക്കളിലേക്ക് എത്താതിരിക്കാൻ കേന്ദ്ര സർക്കാർ കൃത്യമായി ഇടപെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 2021 നവംബറിലും 2022 മേയിലും കേന്ദ്ര സർക്കാർ ഇന്ധനങ്ങളുടെ എക്സൈസ് ഡ്യൂട്ടി ഗണ്യമായി കുറച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ വീതം സബ്‌സിഡി നൽകിയതിന്റെ ഭാരം സർക്കാർ നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. സാധാരണക്കാരായ ജനങ്ങളെ ആഗോള വിലക്കയറ്റത്തിൽ നിന്ന് സംരക്ഷിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ തീരുമാനത്തിന്റെ ഭാഗമായാണ് ഇത് നടപ്പാക്കിയതെന്നും ഹർദീപ് സിങ് പൂരി പറഞ്ഞു.
കേന്ദ്ര സർക്കാർ എക്സൈസ് ഡ്യൂട്ടി കുറച്ചപ്പോൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ അവരുടെ നികുതിയും കുറയ്ക്കാൻ തയ്യാറായി. എന്നാൽ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതി കുറയ്ക്കാൻ വിസമ്മതിച്ചതാണ് വിവിധ സംസ്ഥാനങ്ങളിൽ ഇന്ധനവിലയിൽ വലിയ വ്യത്യാസമുണ്ടാകാൻ കാരണമെന്ന് പൂരി കുറ്റപ്പെടുത്തി.

0 Comments