ഉത്പാദനം കുറഞ്ഞു; സംസ്ഥാനത്ത് കോഴിയിറച്ചി വില കുതിക്കുന്നു



കൊല്ലം: മത്സ്യലഭ്യതയും ഇറച്ചിക്കോഴി ഉത്പാദനവും കുറഞ്ഞതുമൂലം സംസ്ഥാനത്ത് കോഴിയിറച്ചിവില കുതിക്കുന്നു. കിലോയ്ക്ക് 184 രൂപവരെയാണ് കഴിഞ്ഞദിവസം വില ഉയർന്നത്. ഉത്പാദനം കൂടിയില്ലെങ്കിൽ വില ഇനിയും ഉയരാനിടയുണ്ട്. 160 മുതൽ 185 വരെയാണ് വിവിധയിടങ്ങളിൽ ഇറച്ചിവില.

കാലാവസ്ഥാവ്യതിയാനമടക്കമുള്ള കാരണങ്ങളാൽ കോഴിക്കുഞ്ഞുങ്ങളുടെ മരണനിരക്കു കൂടുന്നതായി പൗൾട്രിഫാം ഉടമകൾ പറയുന്നു. മുൻപ് 100 കുഞ്ഞുങ്ങളെ വളർത്തുമ്പോൾ പത്തെണ്ണംവരെ ചത്തുപോകാറുണ്ടായിരുന്നു. അടുത്തിടെയായി ഇത് 25 വരെയായി ഉയരുന്നു. കുഞ്ഞുങ്ങളുടെ വളർച്ചയിലും കാര്യമായ വ്യതിയാനമുണ്ട്. 45 ദിവസം പ്രായമായ കോഴികളെയാണ് ഇറച്ചിക്കായി വിൽക്കാറ്. സാധാരണ ഒരു കോഴിക്ക് 1.8 കിലോവരെ തൂക്കമുണ്ടാകാറുണ്ട്. എന്നാലിപ്പോൾ, അത്രയും പ്രായമായ കോഴികൾക്ക് ഒരു കിലോയിലധികംപോലും ഭാരമുണ്ടാകുന്നില്ല. തീറ്റവില ക്രമാതീതമായി കൂടുന്നതും കർഷകർക്കു ബുദ്ധിമുട്ടാകുകയാണ്. ഇതുമൂലം കർഷകർ ഫാമുകൾ ഒഴിച്ചിടുകയാണ്. കോഴികളുടെ ഭാരക്കുറവ് വലിയ നഷ്ടമുണ്ടാക്കുകയാണെന്ന് ചെറുകിടവ്യാപാരികളും പറയുന്നു. ഇന്ധനവില കൂടിയതുമൂലം ഗതാഗതച്ചെലവിലുണ്ടായ മാറ്റവും ഇറച്ചിവില ഉയരാനിടയാക്കി.

ട്രോളിങ് നിരോധനകാലമായതോടെ സംസ്ഥാനത്ത് മത്സ്യലഭ്യത കുറഞ്ഞിട്ടുണ്ട്. ഇതോടെ കോഴിയിറച്ചിക്ക് ആവശ്യക്കാരേറെയാണ്. ഉത്പാദനം കുറഞ്ഞതും ആവശ്യക്കാർ ഏറിയതും വില കൂടാനിടയാക്കിയിട്ടുണ്ട്. ട്രോളിങ് നിരോധനം അവസാനിക്കാൻ ഇനി രണ്ടാഴ്ചകൂടിയുണ്ട്. നിരോധനം അവസാനിക്കുന്നതോടെ ഇറച്ചിവില കുറയുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

Post a Comment

0 Comments