ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനയാൻ 13കാരി എടുത്തത് ദിവസങ്ങൾ നീണ്ട ആലോചന. ആസൂത്രണത്തിൽ 13 കാരിയുടെ കാമുകനും പങ്കാളിയായി. ഇവർ രണ്ടുപേരുമായിരുന്നു കൊലപാതകത്തിന്‍റെ മുഖ്യ ആസൂത്രകർ. തുടർന്ന് കാമുകൻ മറ്റു രണ്ടു കൂട്ടുകാരുമായി എത്തി കൃത്യം നടപ്പിലാക്കുകയായിരുന്നു.
വീടിനു പിൻഭാഗത്തൂകൂടി എത്തിയാൽ ആരും കാണില്ലെന്ന ബുദ്ധി പറഞ്ഞുകൊടുത്തതും 13 കാരിയാണ്. അതേസമയം മധ്യവയസ്കന്‍റെ കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കില്ലെന്ന് പൊലീസ് സ്ഥീരീകരിച്ചു. നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തിട്ടില്ലെങ്കിലും പെൺകുട്ടിയുടെ നിർദേശപ്രകാരമാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. സ്വർണം പണയം വെക്കാൻ സഹായിച്ച വ്യക്തിക്ക് കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ല എന്നാണ് പൊലീസ് കണ്ടെത്തൽ. നാലുപേരെയും ഇന്ന് ജുവനൈൽ കോടതിയിൽ ഹാജരാക്കും.
65കാരനായ ശിവൻകുട്ടിയുടെ പ്രാഥിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. ശ്വാസംമുട്ടിച്ചാണ് ശിവൻകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. തലയിൽ ആഴത്തിലുള്ള മുറിവുകളും ശരീരമാകെ പരിക്കുകളും കണ്ടെത്തിയിട്ടുണ്ട്. അന്തിമ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഫോറൻസിക് വിഭാഗം അടുത്ത ദിവസം പൊലീസിന് കൈമാറും.
ആലപ്പുഴ കരുവാറ്റയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കൊല്ലം പരവൂർ സ്വദേശിയായ ശിവൻകുട്ടിയെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ശിവൻകുട്ടിയുടെ അടുത്ത ബന്ധുവായ 13 വയസുകാരിയാണ് കൊലപാതകത്തിന് പ്രായപൂർത്തിയാകാത്ത സുഹൃത്തുക്കൾക്ക് ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മൊബൈൽ ഫോൺ വാങ്ങുന്നതിനും സുഹൃത്തുക്കൾക്ക് ബൈക്ക് വാങ്ങുന്നതിനുമായി പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്നാണ് വിവരം.
കൊലപാതകത്തിന്റെ ദൃശ്യങ്ങൾ കാമുകൻ വീഡിയോ കോളിലൂടെ പെൺകുട്ടിയെ കാണിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ കവർന്ന് പ്രതികൾ മടങ്ങുകയായിരുന്നു. മോഷണം പോയ 4.5 പവൻ സ്വർണാഭരണങ്ങളും പൊലീസ് കണ്ടെടുത്തു. ഇന്ന് പുലർച്ചെ പ്രതികളെ കണ്ടെത്തിയതിന് പിന്നാലെയാണ് സ്വർണാഭരണങ്ങൾ വീണ്ടെടുത്തത്

0 Comments