മോടിപിടിപ്പിക്കാന്‍ കോടികള്‍; മോദി അധികാരമേറ്റ ശേഷം മന്ത്രി ബംഗ്ലാവുകള്‍ നവീകരിക്കാന്‍ ചെലവിട്ടത് 547.68 കോടി

 



ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക വസതികളായ ലൂട്ട്യന്‍സ് ബംഗ്ലാവുകളുടെ നവീകരണ പ്രവൃത്തികള്‍ക്കായി കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ചെലവിട്ടത് 547.68 കോടി രൂപ. 2014-15നും 2025-26നും ഇടയില്‍ കേന്ദ്ര മന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കുന്നതിനായി ചെലവിട്ട തുക സംബന്ധിച്ച വിവരാവകാശ മറുപടിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2025-26 സാമ്പത്തിക വര്‍ഷം ചെലവഴിച്ച 92.35 കോടി രൂപ 2014-15ല്‍ ചെലവഴിച്ച 27.47 കോടി രൂപയുടെ മൂന്നിരട്ടിയിലധികമാണെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

രാഷ്ട്രപതി ഭവന് ചുറ്റുമുള്ള പ്രസിഡന്റിന്റെ എസ്റ്റേറ്റിലെ ഔദ്യോഗിക ബംഗ്ലാവുകള്‍ രൂപകല്‍പന ചെയ്ത എഡ്വിന്‍ ലൂട്ട്യന്‍സിന്റെ പേരാണ് 'ലൂട്ട്യന്‍സ് സോണി'ന്. 1912നും 1930നും ഇടയിലാണ് ഡല്‍ഹിയില്‍ ഈ ബംഗ്ലാവുകള്‍ വികസിപ്പിച്ചെടുത്തത്. സ്വാതന്ത്ര്യാനന്തരം മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, മുതിര്‍ന്ന ജഡ്ജിമാര്‍, ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് ഈ ബംഗ്ലാവുകളില്‍ താമസിക്കുന്നത്.

2014 മുതല്‍ 2019 വരെ മന്ത്രിമാര്‍ അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനുമായി പ്രതിവര്‍ഷം ശരാശരി 26.78 കോടി രൂപയാണ് ചെലവഴിച്ചത്. തുടര്‍ന്ന് 2019 മുതല്‍ 2024 വരെയുള്ള കാലയളവില്‍ വാര്‍ഷിക ശരാശരി ചെലവ് ഏകദേശം 50 കോടി രൂപയായി ഉയര്‍ന്നു. 2024-25ല്‍ ചെലവ് 71.98 കോടി രൂപയും 2025-26ല്‍ 92.35 കോടി രൂപയുമായിരുന്നു.

Post a Comment

1 Comments