മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത സ്‌നേഹം പഠിപ്പിച്ച ഗുരുദേവനെ ഓര്‍ക്കുമ്പോള്‍…; ഇന്ന് ശ്രീനാരായണഗുരു ജയന്തി





ഇന്ന് ശ്രീനാരായണഗുരു ജയന്തി. കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവും നവോത്ഥാന നായകനുമായിരുന്നു ശ്രീനാരായണഗുരു. ഗുരുദര്‍ശനങ്ങള്‍ ഇന്നും നമുക്ക് വഴികാട്ടിയാണ്.

എല്ലാത്തരം സാമൂഹ്യ തിന്മകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പോരാടിയ നവോത്ഥാന നായകനായിരുന്നു ശ്രീനാരായണ ഗുരു.”ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന പ്രസക്തമായ ആപ്തവാക്യം പകര്‍ന്നുതന്ന മഹാഗുരു. വിഭാഗീയതകളുടെ വേലിക്കെട്ടുകളില്ലാതെ മനുഷ്യര്‍ സമാധാനത്തോടെ കഴിയുന്ന ലോകമായിരുന്നു ശ്രീനാരായണ ഗുരുവിന്റെ സ്വപ്നം.

എല്ലാത്തരം അടിച്ചമര്‍ത്തലുകളും ഇല്ലാതാക്കാനായിരുന്നു ഗുരു പോരാടിയത്. സമൂഹത്തില്‍ അവഗണിക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കണമെങ്കില്‍ വിദ്യാഭ്യാസം കൂടിയേ തീരൂ എന്ന് മനസിലാക്കിയ ഗുരു , ‘സംഘടിച്ച് ശക്തരാകുക, വിദ്യ കൊണ്ട് പ്രബുദ്ധരാകുക’ എന്ന് ആഹ്വാനം ചെയ്തു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും വിധിയാണെന്ന് കരുതി മാനസികാടിമത്വത്തില്‍ കഴിഞ്ഞിരുന്ന ഒരു വിഭാഗം മനുഷ്യര്‍ക്ക് ഗുരുവിന്റെ ആദര്‍ശങ്ങള്‍ പുത്തനുണര്‍വ് നല്‍കി.

അരുവിപ്പുറം പ്രതിഷ്ഠയും കളവംകോടത്തെ കണ്ണാടി പ്രതിഷ്ഠയും കേരള നവോത്ഥാന ചരിത്രത്തിലെ ഉജ്വല അധ്യായങ്ങളാണ്. സമത്വത്തെയും സാഹോദര്യത്തെയും കുറിച്ചുള്ള ആഴത്തിലുള്ള വായനയായിരുന്നു ഗുരുവിന്റെ കാഴ്ചപ്പാടുകള്‍. പുതിയകാലത്ത് ഗുരുദര്‍ശനങ്ങളുടെ പ്രസക്തി വര്‍ധിക്കുകയാണ്. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ശക്തികള്‍ വര്‍ഗീയതയും ജാതി വേര്‍തിരിവുകളും രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നു. ഗുരുദേവദര്‍ശനങ്ങളിലൂടെ അവയെ പ്രതിരോധിക്കാനാകണം. മനുഷ്യരാശിയുടെ യാത്രാവഴികളില്‍ ഒരു കെടാവിളക്കാണ് ഗുരുദര്‍ശനങ്ങള്‍ എന്നും.

Post a Comment

0 Comments