തുടര്‍ക്കഥയായി ചോദ്യപേപ്പര്‍ ചോര്‍ച്ച; ഛത്തീസ്ഗഡില്‍ മൂന്നാമത്തെ പരീക്ഷയും റദ്ദാക്കി





ഡല്‍ഹി: ഛത്തീസ്ഗഡിലെ ഇന്ദിരാഗാന്ധി കാര്‍ഷിക സര്‍വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍ ചോര്‍ന്നു. ഓഗസ്റ്റ് 19ന് നടന്ന ബി.എസ്.സി അഗ്രികള്‍ച്ചര്‍ ഫണ്ടമെന്റല്‍സ് ഓഫ് ജെനറ്റിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച് അന്വേഷണം നടത്താന്‍ സര്‍വകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്.

മുമ്പ് ഇതേ സര്‍വകലാശാലയിലെ ബി.എസ്.സി രണ്ടാം വര്‍ഷ നാലാം സെമസ്റ്റര്‍ എന്റമോളജി പരീക്ഷയുടെ ചോദ്യപേപ്പറുകളും ചോര്‍ന്നിരുന്നു. 70 ശതമാനം ചോദ്യങ്ങള്‍ വരുന്ന മാതൃകാ ചോദ്യപേപ്പര്‍ വാട്‌സ്ആപ്പിലടക്കം പ്രചരിച്ചിരിക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ട് പരീക്ഷകള്‍ സര്‍വകലാശാല റദ്ദാക്കി. ഇപ്പോള്‍ വീണ്ടും ചോദ്യപേപ്പര്‍ ചോര്‍ന്നതോടെ സര്‍വകലാശാലയില്‍ റദ്ദാക്കേണ്ടി വന്ന പരീക്ഷകളുടെ എണ്ണം മൂന്നായിരിക്കുകയാണ്.

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ സര്‍വകലാശാലയിലെ ഒരു അധ്യാപകനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യപേപ്പറുകള്‍ കോളജില്‍ എത്തുന്നതിന് മുമ്പ് പകര്‍ത്തിയെടുത്ത് വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്തിയെന്നായിരുന്നു കണ്ടെത്തല്‍. ഇപ്പോഴുണ്ടായ ചോര്‍ച്ചയിലും ഇതേ അധ്യാപകനെയും സംഘത്തെയും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

Post a Comment

0 Comments