ഓണക്കാലത്ത് ബെവ്കോയിൽ റെക്കോർഡ് വിൽപ്പന

 


തിരുവനന്തപുരം: മയക്കുമരുന്നിനെതിരായ ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമാകുന്നതിനിടെ കേരളത്തിലെ ഓണക്കാല മദ്യവിൽപ്പനയിൽ വൻ കുതിപ്പ്. ഓഗസ്റ്റ് 18 മുതൽ 20 വരെ വെറും മൂന്ന് ദിവസത്തിനിടെ ബെവ്കോ ഔട്ട്‌ലെറ്റുകളിലൂടെ വിറ്റത് 232.99 കോടി രൂപയുടെ മദ്യം. കഴിഞ്ഞ ഓണക്കാലത്ത് ഇതേ കാലയളവിൽ 209.89 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഇത്തവണ 23.1 കോടിയുടെ വർധനയാണ് രേഖപ്പെടുത്തിയത്.

ഓപ്പറേഷൻ തൂഫാനെ തുടർന്ന് മയക്കുമരുന്ന് ലഭ്യത കുറഞ്ഞതോടെ ചിലർ മദ്യത്തിലേക്ക് തിരിയുന്നുവെന്നതിന്റെ സൂചനയാണ് മദ്യവിൽപ്പനയിലെ വർധനയെന്നാണ് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണം. നിലവിലെ കണക്കനുസരിച്ച് 90 ലക്ഷം രൂപയുടെ വിൽപ്പനയുമായി പെരിന്തൽമണ്ണ ഔട്ട്‌ലെറ്റാണ് മുന്നിൽ. തിരൂരിൽ 78 ലക്ഷം രൂപയും ചാലക്കുടിയിലും ചേർത്തലയിലും 62 ലക്ഷം രൂപ വീതവുമാണ് ഈ ദിവസങ്ങളിൽ രേഖപ്പെടുത്തിയ പ്രധാന വിൽപ്പന.

അതേസമയം, മയക്കുമരുന്നിനെതിരായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ 9,345 കേസുകളാണ് രജിസ്റ്റർ ചെയ്തത്. കേസുകളിലായി 10,085 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിശോധനകളിൽ 8,289.879 ഗ്രാം എംഡിഎംഎ, 1,032.175 കിലോഗ്രാം കഞ്ചാവ്, 515.687 ഗ്രാം ഹെറോയിൻ എന്നിവയും പിടിച്ചെടുത്തതായി കണക്കുകൾ വ്യക്തമാക്കുന്നു.

മയക്കുമരുന്ന് വേട്ട ശക്തമാകുമ്പോൾ മറുവശത്ത് മദ്യവിൽപ്പന കുതിച്ചുയരുന്ന കണക്കുകളാണ് ഇത്തവണത്തെ ഓണക്കാലത്തെ ശ്രദ്ധേയമാക്കുന്നത്. മയക്കുമരുന്നിനെതിരായ നടപടികൾ ലഹരി ഉപയോഗത്തിന്റെ സ്വഭാവത്തിൽ തന്നെ മാറ്റം വരുത്തുന്നുണ്ടോ എന്ന ചർച്ചയ്ക്കും ഈ കണക്കുകൾ വഴിതുറക്കുകയാണ്.

Post a Comment

0 Comments