'എം.വി ജയരാജന്‍ സഖാവിനോടാണ്, പിന്നില്‍ നിന്ന് കുത്തരുത്': അര്‍ജുന്‍ ആയങ്കി




കണ്ണൂര്‍: ആയങ്കിയെ തൂഫാന്‍ പോലെ തൂക്കണമെന്ന പ്രസ്താവന നടത്തിയ സിപിഎം നേതാവ് എം.വി ജയരാജന് ഒളിവിലിരുന്ന് മറുപടിയുമായി അര്‍ജുന്‍ ആയങ്കി. എനിക്ക് അയിത്തം കല്‍പ്പിക്കുന്നതിന് മുന്‍പ്, തള്ളിപ്പറയുന്നതിന് മുന്‍പ് ഞാനീ പ്രസ്ഥാനത്തിലുണ്ടായിരുന്നു. ഈ പാര്‍ട്ടിയുടെ പ്രതിസന്ധികളിലെല്ലാം പേനയുന്തിയതിനും പ്രതികരിച്ചതിനും കൊണ്ടൊക്കെ കൂടിയാണ് ഞാന്‍ കള്ളക്കേസില്‍ ജയിലിലടക്കപ്പെട്ടത്. പിന്തുണ വേണ്ട. പിന്നില്‍ നിന്ന് കുത്തരുത് -അര്‍ജുന്‍ ആയങ്കി ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.

മറ്റെല്ലാവര്‍ക്കും തിരുത്താനും നവീകരിക്കാനും തിരിച്ചുവരാനുമുള്ള അവസരങ്ങളുണ്ട്. അര്‍ജ്ജുന്‍ ആയങ്കി ശത്രുക്കളെക്കാള്‍ വലിയ ശത്രുവാണെന്ന പോലെ എന്നെ വെടിവെച്ച് കൊന്നാല്‍ സന്തോഷമേയുള്ളൂ, അത് താനാഗ്രഹിക്കുന്നു എന്ന തരത്തിലുള്ള പ്രതികരണം നടത്തിയ എംവി ജയരാജന്‍ സഖാവിനോടാണ്, എനിക്ക് അയിത്തം കല്‍പ്പിക്കുന്നതിന് മുന്‍പ് തള്ളിപ്പറയുന്നതിന് മുന്‍പ് ഞാനീ പ്രസ്ഥാനത്തിലുണ്ടായിരുന്നു. അഞ്ച് കിലോമീറ്റര്‍ അപ്പുറത്തൊരു സഖാവിന് കുത്തേല്‍ക്കുമ്പോള്‍ രക്തം തിളച്ച് തിരിച്ചടിക്കാന്‍ വേണ്ടി സ്വന്തം ജീവനും ജീവിതവും മറന്ന് തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്.! ഈ പാര്‍ട്ടിയുടെ പ്രതിസന്ധികളിലെല്ലാം പേനയുന്തിയതിനും പ്രതികരിച്ചതിനും കൊണ്ടൊക്കെ കൂടിയാണ് ഞാന്‍ കള്ളക്കേസില്‍ ജയിലിലടക്കപ്പെട്ടത്. മയ്യിലൊരു സഖാക്കളെ ആക്രമിച്ചിരുന്ന കോണ്‍ഗ്രസ് ക്രിമിനലിന് പൊലീസിന്റെ അടികിട്ടിയപ്പോള്‍ അയാളെ വീട്ടില്‍ പോയി കണ്ട് ആശ്വസിപ്പിച്ചതിന്റെ ഒരു ശതമാനം പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ പിന്തുണ വേണ്ട. പിന്നില്‍ നിന്ന് കുത്തരുത് -ഫേസ്ബുക് പോസ്റ്റില്‍ അര്‍ജുന്‍ ആയങ്കി പറഞ്ഞു.

അര്‍ജുന്‍ ആയങ്കിയെ തൂഫാന്‍ പോലെ തൂക്കണമെന്നും, അതിനര്‍ത്ഥം തൂക്കിക്കൊല്ലുകയല്ല മറിച്ച് അയാളെ എവിടെയാണെങ്കിലും പിടികൂടുകയാണ് വേണ്ടതെന്നും എം.വി ജയരാജന്‍ പറഞ്ഞിരുന്നു. ഇതിനുള്ള കരുത്ത് ആഭ്യന്തര മന്ത്രി കാണിക്കണം. പൊലീസിനെ ഉപയോഗിച്ച് പിടികൂടാന്‍ തയ്യാറാകണം. കേസുകളില്‍ പ്രതിയായ ഒരാള്‍ പൊലീസിനെ നിരന്തരം വെല്ലുവിളിച്ചു നടക്കുന്നത് ആശ്ചര്യകരമാണെന്നും ജയരാജന്‍ പറഞ്ഞിരുന്നു. ഇതിനാണ് അര്‍ജുന്‍ ആയങ്കി മറുപടി നല്‍കിയത്.

Post a Comment

0 Comments