ഹോര്‍മുസിലൂടെയുള്ള കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖ; ധാരണയിലെത്തി ഇറാനും ഒമാനും



ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഇറാനും ഒമാനും. ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗാരിബാബാദിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ധാരണ പ്രാബല്യത്തില്‍ വന്നാല്‍, ഒരു സൈനിക കപ്പലിനെയും ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്ക തങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടുമെന്നും ഇറാന്റെ ഭീഷണിയുണ്ട്. ഇറാന്റെ നിബന്ധനകള്‍ അംഗീകരിച്ച് ഒമാനുമായുള്ള കരാറിലേക്ക് അമേരിക്ക മടങ്ങണമെന്നാണ് ആവശ്യം.


അതേസമയം, ഇറാനെതിരെ പുതിയ ആക്രമണത്തിന് പദ്ധതിയില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. പുതിയ സൈനിക ആക്രമണങ്ങള്‍ക്ക് അമേരിക്ക തല്‍ക്കാലം പദ്ധതിയിടുന്നില്ല. ഇറാനെതിരെ നാവിക ഉപരോധങ്ങള്‍, സാമ്പത്തിക നടപടികള്‍ എന്നിവയുമായി അമേരിക്ക മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, ഹോര്‍മുസ് ജലപാത തുറക്കുന്നതിന് ഇറാന്‍ വീണ്ടും നിബന്ധന വച്ചിരുന്നു. ജലപാത തുറക്കുന്നതിന് ജൂണില്‍ ഒപ്പുവച്ച ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണമെന്ന് കാസിം ഗരീബാബാദി തന്നെയാണ് അറിയിച്ചത്. ഹോര്‍മുസ് കടലിടുക്കിലേക്കുള്ള പ്രവേശന പാത പൂര്‍ണമായും ഇറാന്റെ നിയന്ത്രണത്തിലുള്ള ജലപാതയിലൂടെയായിരിക്കുമെന്നും പുറത്തുകടക്കാനുള്ള പാതയുടെ ഒരു ഭാഗം ഇറാന്റെത് ആയിരിക്കുമെന്നും ഒമാനുമായി ധാരണയിലെത്തിയതായും കാസിം ഗരീബാബാദി വ്യക്തമാക്കുകയും ചെയ്തു.

Post a Comment

0 Comments