വീണ്ടും പുനഃപരീക്ഷയുമായി എന്‍ടിഎ; ഇത്തവണ ഓള്‍ ഇന്ത്യ ആയുഷ് പിജി എന്‍ട്രന്‍സ് പരീക്ഷ

 


ന്യൂഡല്‍ഹി: പരീക്ഷ നടത്തിപ്പിലെ വീഴ്ചകളുടെ പേരില്‍ വ്യാപക വിമര്‍ശനമേറ്റുവാങ്ങുന്നതിനിടെ വീണ്ടും പുനഃപരീക്ഷയുമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. ഇന്ന് നടന്ന ഓള്‍ ഇന്ത്യ ആയുഷ് പിജി എന്‍ട്രന്‍സ് പരീക്ഷയാണ് (എഐഎപിജിഇടി) വീണ്ടും നടത്തുക. രാജസ്ഥാനിലെ ജയ്പൂരിലെ ശ്രീ സത്യസായി പിജി കോളജ് സെന്ററിലെ 49 ഉദ്യോഗാര്‍ഥികള്‍ക്കായാണ് പുനഃപരീക്ഷ. സെന്ററിലെ വൈദ്യുതി തകരാര്‍ കാരണം 49 പേര്‍ക്ക് പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് പുനഃപരീക്ഷ പ്രഖ്യാപിച്ചത്. പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയ ഉദ്യോഗാര്‍ഥികളോട് എന്‍ടിഎ ഖേദം പ്രകടിപ്പിച്ചു.

ഇന്ന് നടന്ന പരീക്ഷക്ക് രാജ്യത്താകെ 36,979 പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 200 കേന്ദ്രങ്ങളിലായി ഇതില്‍ 35,837 പേര്‍ പരീക്ഷയെഴുതി. എന്നാല്‍ ജയ്പൂരിലെ ശ്രീ സത്യസായി പിജി കോളജ് പരീക്ഷാ കേന്ദ്രത്തില്‍ വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് 49 പേര്‍ക്ക് പരീക്ഷ പൂര്‍ത്തിയാക്കാനായില്ല. പരീക്ഷാ നടത്തിപ്പ് ഏജന്‍സിയായ സ്വകാര്യ സ്ഥാപനത്തിന്റെ ഭാഗത്തുണ്ടായ പ്രശ്‌നമാണ് വൈദ്യുതി മുടക്കത്തിന് കാരണമായതെന്ന് എന്‍ടിഎ പറയുന്നു.

പരീക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്കുണ്ടായ അസൗകര്യത്തില്‍ എന്‍ടിഎ ഖേദം പ്രകടിപ്പിച്ചു. ഇവര്‍ക്കായി സെപ്റ്റംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് ജയ്പൂരിലെ രാജസ്ഥാന്‍ എന്‍ജിനീയറിങ് കോളജ് ഫോര്‍ വുമണില്‍ പുനഃപരീക്ഷ നടത്തും. പുനഃപരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുതുക്കിയ അഡ്മിറ്റ് കാര്‍ഡിലൂടെ വിദ്യാര്‍ഥികളെ അറിയിക്കുമെന്ന് എന്‍ടിഎ വ്യക്തമാക്കി.

നീറ്റ് യുജി, യുജിസി നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ എന്‍ടിഎക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട വിവാദം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് വരെ വഴിവെച്ചിരുന്നു. പിന്നാലെ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കേണ്ടിവന്നതും എന്‍ടിഎക്ക് നാണക്കേടായി. എന്‍ടിഎയുടെ പരീക്ഷാ സംവിധാനം അഴിച്ചുപണിയണമെന്നാണ് ആവശ്യമുയരുന്നത്.


Post a Comment

0 Comments