തിരുവനന്തപുരം: പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞം തുറമുഖം. 1.41 ലക്ഷം ടിഇയു കണ്ടെയ്നറുകളാണ് ആഗസ്റ്റിലെ ചരക്ക് നീക്കം. ഒറ്റക്കപ്പലിൽ ചരക്ക് കൈകാര്യം നടത്തിയതിലും വിഴിഞ്ഞം പുതിയ നാഴികക്കല്ലിട്ടു. MSC പാലക്ക് മദർഷിപ്പിൽ നിന്ന് മാത്രം 11,011 ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്തു.
കഴിഞ്ഞ മാസം 18നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതി (EXIM) പ്രവർത്തനങ്ങളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചത്. തുറമുഖ അധിഷ്ഠിത വ്യവസായ-ലോജിസ്റ്റിക്സ് വികസന പദ്ധതിയായ 'മിഷൻ സമുദ്ര'വും ഇതോടൊപ്പം ഉദ്ഘാടനം ചെയ്തിരുന്നു.
400 കോടി രൂപയുടെ ഈ ബ്യഹത് പദ്ധതിയിലൂടെ വിഴിഞ്ഞത്തെ ഒരു വലിയ സമുദ്ര സാമ്പത്തിക മേഖലയാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിന്റെ 600 കിലോമീറ്റർ നീളമുള്ള തീരദേശത്തെ ബന്ധിപ്പിച്ച് എട്ട് വ്യാവസായിക ക്ലസ്റ്ററുകളും, മൂന്ന് പുതിയ നഗരങ്ങളും ഈ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും.
ഇതുവരെ കൊളംബോ, സിംഗപ്പൂർ, ദുബായ് തുറമുഖങ്ങൾ വഴി ചരക്ക് അയച്ചിരുന്ന കേരളത്തിലെയും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും കയറ്റുമറ്റിക്കാർക്ക് ഇനി മുതൽ വിഴിഞ്ഞത്തുനിന്ന് നേരിട്ട് യൂറോപ്പ് ഉൾപ്പെടെയുള്ള വിദേശ വിപണികളിലേക്ക് ചരക്കുകൾ അയക്കാനാകും. ഇത് യാത്രാസമയത്തിലും ചെലവിലും വലിയ ലാഭമുണ്ടാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ റൂട്ടിലൂടെ യൂറോപ്പിലേക്കുള്ള ചരക്കുകൾ 24 ദിവസത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാകും. മറ്റു റൂട്ടുകളേക്കാൾ 10 ദിവസം വേഗത്തിലാണിത്. പ്രമുഖ ഷിപ്പിങ് ഭീമന്മാരായ എംഎസ്‍സി തങ്ങളുടെ പ്രശസ്തമായ 'ജേഡ് സർവീസിൽ' വിഴിഞ്ഞത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്

0 Comments