തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വിട്ടെത്തിയ എ കെ ഷാനിബിനെ സംസ്ഥാന കമ്മിറ്റിയിലെടുത്ത് ഡിവൈഎഫ്‌ഐ. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷാനിബ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്താണ് മാതൃസംഘടനയായ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിന്റെ ഭാഗമായത്. പി സരിന്‍ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെയാണ് ഷാനിബും പാര്‍ട്ടി വിട്ടത്.
ഭാരവാഹികളായിരുന്ന പി എം ആർഷോയേയും കെ അനുശ്രിയേയും സംസ്ഥാന കമ്മിറ്റിയിൽ എടുത്തു. സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റിയംഗമാണ് ആര്‍ഷോ. അനുശ്രീയും സിപിഐഎം ജില്ലാ കമ്മിറ്റിയംഗമാണ്. കാസർകോട് നിന്നുള്ള രജീഷ് വെള്ളാലത്തിനെ സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയായി തിരഞ്ഞെടുത്തു. കെ റഫീഖ് സിപിഐഎം വയനാട് ജില്ല സെക്രട്ടറിയായ ഒഴിവിലാണ് നിയമനം. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും തൃശൂർ ജില്ല സെക്രട്ടറി വിപി ശരത് പ്രസാദും സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇടംനേടി.
കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മിന്റെ ഭാഗമായി മാറിയ പി സരിന് വിജ്ഞാന കേരളം ഉപദേശകനായി നിയമിച്ചിരുന്നു. 80000 രൂപ മാസശമ്പളത്തിലാണ് സരിന്റെ നിയമനം.
പാര്‍ട്ടിയോടിടഞ്ഞ് സിപിഐഎമ്മിലെത്തിയ സരിനെ പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നു. പരാജയപ്പെട്ടെങ്കിലും പിന്നീട് പാര്‍ട്ടി വേദികളില്‍ സജീവമായിരുന്നു സരിന്‍. ഇതിന് പിന്നാലെയാണ് സരിന് പുതിയ പദവി നല്‍കിയിരിക്കുന്നത്.
0 Comments