ദേശീയപാതയിലെ വിള്ളൽ; കരാറുകാർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകി, ഇ ടി മുഹമ്മദ് ബഷീർ എംപി



ദേശീയപാതയിൽ വിള്ളൽ വീണ സംഭവത്തിൽ കരാറുകാർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയെന്ന് ഇ ടി മുഹമ്മദ്‌ ബഷീർ എംപി. കരാറുകാരനെ ഡീബാർ ചെയ്യുന്നതടക്കമുള്ള സമീപനമാണ് കേന്ദ്ര മന്ത്രി സ്വീകരിച്ചിട്ടുള്ളത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രൊജക്റ്റ് ഡയറക്ടറോട് കേന്ദ്രമന്ത്രി വിശദീകരണം തേടിയെന്നും ഇ ടി മുഹമ്മദ്‌ ബഷീർ എംപി  പറഞ്ഞു.

വളരെ ഗൗരവമുള്ളതായിട്ടാണ് കേന്ദ്രമന്ത്രി ഈ വിഷയത്തെ കണ്ടിരിക്കുന്നത്. ഇതുമായി ബന്ധപെട്ട കേരളത്തിലെ ഉദ്യോഗസ്ഥരുമായി അദ്ദേഹം സംസാരിച്ചു. വിദഗ്ധരുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിറ്റിയെ ആണ് നിയമിക്കുക. അന്വേഷണത്തിനായി IIT വിദഗ്ദ്ധരെ കൂടി ഉൾപ്പെടുത്തിയാകും കമ്മിറ്റിയുടെ രൂപീകരണം ഇ ടി മുഹമ്മദ് ബഷീർ എം പി കൂട്ടിച്ചേർത്തു.

നിർമാണത്തിലെ അപാകതകൾ നാട്ടുകാർ ചൂണ്ടികാണിച്ചിട്ടും എൻഎച്ച്എഐ ഇത് കാര്യമാക്കാതിരുന്നതിൽ പരാതി നൽകിയിട്ടുണ്ട്. നിർമാണം കഴിഞ്ഞിട്ടും ഇത്തരത്തിലുള്ള അപകടങ്ങൾ ആവർത്തിക്കുന്നത് വളരെ ഗൗരവമുള്ളതാണ്. ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടിയാണ് ഇനി കൈക്കൊള്ളുക അദ്ദേഹം പറഞ്ഞു.

അതേസമയം, മലപ്പുറം കൂരിയാടിൽ വിദഗ്ദ്ധ സംഘത്തിന്റെ പരിശോധന ആരംഭിച്ചു. മൂന്നംഗ സംഘമാണ് പരിശോധന നടത്തുന്നത്. ഡോ. അനിൽ ദീക്ഷിത് ( ജയ്പൂർ ), ഡോ ജിമ്മി തോമസ് (കൊച്ചി) എന്നിവരാണ് വിദഗ്ദ സംഘത്തിൽ ഉള്ളത്. ഇവർ തയ്യാറാക്കുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ ഉണ്ടാകുക. ദേശീയപാത കണ്ണൂർ കുപ്പത്ത് വീണ്ടും മണ്ണിടിഞ്ഞു. നിർമാണത്തിനായി കുന്നിടിച്ച ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്.

Post a Comment

0 Comments