കൊച്ചി: ഓപ്പറേഷൻ നുംഖൂറിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖര്‍ സൽമാൻ ഹൈക്കോടതിയിൽ ഹര്‍ജി നൽകി. കസ്റ്റംസ് നടപടി ചോദ്യം ചെയ്താണ് ഹര്‍ജി നൽകിയിരിക്കുന്നത്. നിയമവിധേയമായാണ് വാഹനം വാങ്ങിയതെന്നും ദുൽഖര്‍ ഹര്‍ജിയിൽ വ്യക്തമാക്കുന്നു. ഓപ്പറേഷൻ നുംഖോറുമായി ബന്ധപ്പെട്ട് ദുൽഖറിന്‍റെ നാല് വാഹനങ്ങളാണ് സംശയ നിഴലിലുള്ളത്. രണ്ട് ലാൻഡ് റോവറും രണ്ട് നിസാൻ വാഹനങ്ങളും. അതിലൊന്നാണ് ഇപ്പോള്‍ കസ്റ്റംസിന്‍റെ കസ്റ്റഡിയിലുള്ളത്. താൻ നിയമപരമായി തന്നെയാണ് ഇടപാടുകളെല്ലാം നടത്തിയിരിക്കുന്നതെന്നും താൻ ഹാജരാക്കിയ രേഖകളൊന്നും പരിശോധിക്കാതെ തീര്‍ത്തും നിയമവിരുദ്ധമായിട്ടാണ് തനിക്കെതിരെയുള്ള നടപടി എന്നുമാണ് ദുൽഖര്‍ ചൂണ്ടിക്കാട്ടുന്നത്. വാഹനം പിടിച്ചെടുത്ത നടപടി റദ്ദാക്കാൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹര്‍ജി നൽകിയിരിക്കുന്നത്. അടുത്ത ദിവസം തന്നെ ദുൽഖറിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാനുള്ള തീരുമാനത്തിലാണ് കസ്റ്റംസ്. വാഹനം സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാൻ തയ്യാറാണെന്നും ദുൽഖര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഓപ്പറേഷൻ നുഖോര്‍ ഇന്നും തുടരും
നികുതി വെട്ടിച്ച് കടത്തിയ ആഡംബര വാഹനങ്ങൾ പിടിച്ചെടുക്കുന്ന ഓപ്പറേഷൻ നുംഖോർ റെയ്‌ഡ് ഇന്നും തുടരാൻ കസ്റ്റംസ്. കള്ളക്കടത്താണെന്ന് സംശയിക്കുന്ന 150 ഓളം വാഹനങ്ങളിൽ 38 എണ്ണം മാത്രമാണ് ഇതുവരെ പിടികൂടിയത്. അടിമാലിയിൽ നിന്നും കൊച്ചി കുണ്ടന്നരിൽ നിന്നുമായി ഇന്നലെ രണ്ടു വാഹനങ്ങൾ കൂടി പിടിച്ചെടുത്തിരുന്നു. അതിൽ കുണ്ന്നൂരിൽ നിന്ന് പിടിച്ചെടുത്ത ഫസ്റ്റ് ഓണർ വാഹനം കേന്ദ്രീകരിച്ചു വിശദ അന്വേഷണം തുടങ്ങി. ആസാം സ്വദേശി മാഹിൻ അൻസാരിയുടെ ഉടമസ്ഥതയിലാണ് കാർ. ദുൽഖർ സൽമാൻ അടക്കം നോട്ടീസ് നൽകുന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല. ദുൽഖറിന്റെതെന്ന് സംശയിക്കുന്ന രണ്ടു വാഹനങ്ങൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. കള്ളപ്പണം വെളുപ്പിക്കലിൽ അന്വേഷണം തുടങ്ങിയ ഇഡി ഉടൻ ഇസിഐആര്‍ രെജിസ്റ്റർ ചെയ്തേക്കും.
0 Comments