വാഷിങ്ടണ്‍: ഇന്ത്യയെയും റഷ്യയേയും പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരു രാജ്യങ്ങളും ഇരുണ്ട ചൈനയുടെ പക്ഷത്തേക്ക് മാറിയെന്നും മൂന്ന് രാജ്യങ്ങൾക്കും സമൃദ്ധിയുണ്ടാകട്ടെയെന്നുമാണ് ട്രംപിന്റെ പരിഹാസം.
ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായും കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
'ഇന്ത്യയെയും റഷ്യയേയും നമുക്ക് നഷ്ടമായെന്നാണ് തോന്നുന്നത്, ഇരുരാജ്യങ്ങളും ഇരുണ്ടതും ദുരൂഹവുമായ ചൈനയോടൊപ്പമാണെന്നാണ്' പോസ്റ്റ്. അവർക്ക് ഒരുമിച്ച് ദീർഘവും സമൃദ്ധവുമായ ഒരു ഭാവിയുണ്ടാകട്ടെയെന്നു പോസ്റ്റിൽ ട്രംപ് പരിഹസിക്കുന്നു. നരേന്ദ്ര മോദിയുടെയും ഷീ ജിൻപിങ്ങിന്റെയും വ്ലാഡിമിർ പുടിന്റെയും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചാണ് പോസ്റ്റ്.
ചൈനയും റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം ദൃഢമാകുന്നതിനെക്കുറിച്ചു ട്രംപ് ഇതുവരെ നടത്തിയതിൽ വച്ചുള്ള ഏറ്റവും രൂക്ഷമായ പ്രതികരണമാണിതെന്നാണ് വിലയിരുത്തല്‍. അതേസമയം അടിയന്തര ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. തിങ്കളാഴ്ച വിർച്ച്വലായിട്ടായിരിക്കും ഉച്ചകോടി നടക്കുക. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പങ്കെടുക്കും.
യു.എസിന് വെല്ലുവിളി ഉയർത്തുന്ന ബ്രിക്സിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കണം എന്ന് ട്രംപിന്റെ ഭീഷണിയുണ്ട്. ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റർ നവാറോയുടെ ഇന്ത്യക്കെതിരെയുള്ള പ്രസ്താവനകൾ അംഗീകരിക്കില്ലെന്നും വിദേശകാര്യ വക്താവ് പ്രതകിരിച്ചു.
0 Comments