കോട്ടയം:പാലാ നഗരസഭാധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു.രാജ്യത്തെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ഈ 21കാരി. പാലാ നഗരസഭയില്‍ സ്വതന്ത്രരായി ജയിച്ചത് പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് പേരായിരുന്നു. ഒരാഴ്ചയിലധികം നടന്ന ചർച്ചക്കൊടുവിലാണ് കുടുംബം യുഡിഎഫിന് പിന്തുണ നല്‍കാനായി തീരുമാനിച്ചത്. ചർച്ചയിൽ പുളിക്കകണ്ടം കുടുംബം മുന്നോട്ട് വെച്ച കാര്യങ്ങൾ യുഡിഎഫ് അംഗീകരിച്ചതോടെയാണ് അനുകൂല തീരുമാനമെടുത്തത്. കോൺഗ്രസ് വിമതനായ രാഹുൽ ഉപാധ്യക്ഷനാകും.
മൂന്ന് പേരുടെയും പിന്തുണ കൂടാതെ മുന്നണികൾക്ക് ഭരണം നേടാൻ സാധിക്കില്ലെന്ന അവസ്ഥയായിരുന്നു പാലാ നഗരസഭയിലുണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് ബിനു പുളിക്കകണ്ടവും സഹോദരൻ ബിജു പുളിക്കകണ്ടവും ബിനുവിന്റെ മകൾ ദിയയും ചേർന്ന് ജനസഭയിൽ വോട്ടർമാരുമായി ചർച്ചയ്ക്ക് വിളിച്ചത്. ഈ ചർച്ചയ്ക്കിടെയാണ് യുഡിഎഫിനെ പിന്തുണക്കണമെന്ന് ഭൂരിപക്ഷമാളുകൾ ധാരണയിലേക്കെത്തിയത്. വോട്ടർമാരുടെ ആവശ്യങ്ങൾ പേപ്പറിൽ എഴുതിവാങ്ങിക്കുകയും ചെയ്തിരുന്നു.
നഗരസഭ ഭരണം പിടിക്കാൻ എൽഡിഎഫും രംഗത്തെത്തിയിരുന്നു. മൂന്ന് കൗൺസിലർമാരുള്ള പുളിക്കകണ്ടം കുടുംബവുമായി എൽഡിഎഫ് നേതാക്കൾ ചർച്ച നടത്തിയെങ്കിലും വിജയം കണ്ടില്ല. മന്ത്രി വി.എൻ വാസവൻ, സിപിഎം ജില്ലാ സെക്രട്ടറി ടി.ആർ രഘുനാഥ്, പാലായിലെ സിപിഎം നേതാക്കൾ എന്നിവരാണ് പുളിക്കകണ്ടം കുടുംബത്തെ നേരിട്ടെത്തി കണ്ടത്. പുളിക്കകണ്ടം കുടുംബാംഗങ്ങളായ കൗൺസിലേഴ്‌സ് മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ പരിഗണിക്കാമെന്ന് എൽഡിഎഫ് നേതാക്കൾ ഉറപ്പ് നൽകിയെങ്കിലും പുരോഗതിയുണ്ടായില്ല.

0 Comments