16 വയസിന് താഴെയുള്ളവർക്ക് സോഷ്യല്‍ മീഡിയ വേണ്ട; ആസ്‌ട്രേലിയന്‍ മാതൃകയില്‍ നിരോധനത്തിനൊരുങ്ങി ഗോവ സര്‍ക്കാര്‍

 



പനാജി: ആസ്‌ട്രേലിയയുടേതിന് സമാനമായി 16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനത്തിനൊരുങ്ങി ഗോവ. ഇതുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗോവ ടൂറിസം ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി രോഹന്‍ ഖൗന്റെ പറഞ്ഞു.

'മാതാപിതാക്കളില്‍ നിന്ന് നിരന്തരം പരാതികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പോലുള്ള സങ്കേതങ്ങള്‍ കുട്ടികളുടെ മാനസികാവസ്ഥയെ വ്യതിചലിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പലപ്പോഴും വലിയ സാമൂഹിക പ്രശ്‌നങ്ങളിലേക്കാണ് കൊണ്ടെത്തിക്കുന്നത്'. മന്ത്രി വ്യക്തമാക്കി

16 വയസിന് താഴെയുള്ളവരുടെ സോഷ്യല്‍മീഡിയ ഉപയോഗം കഴിഞ്ഞ മാസം മുതല്‍ ആസ്ട്രേലിയ വിലക്കിയിരുന്നു. 16 വയസിന് താഴെയുള്ളവരെ പ്ലാറ്റ്ഫോമുകളില്‍ നിന്ന് വിലക്കിയില്ലെങ്കില്‍ കമ്പനികള്‍ 4.95 കോടി ഡോളര്‍ പിഴയടക്കേണ്ടിവരും.

ഇതിനകം, വന്‍കിട ടെക് കമ്പനികളും അഭിപ്രായ സ്വാതന്ത്രത്തിനായി വാദിക്കുന്നവരും ഈ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നെങ്കിലും കുട്ടികളുടെ സുരക്ഷയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരുടേയും രക്ഷിതാക്കളുടേയും വലിയ പിന്തുണ ഈ നീക്കത്തിനുണ്ട്. ഡിസംബര്‍ പത്ത് മുതലാണ് നിരോധനം നടപ്പാവുക. കമ്പനികള്‍ ഇതിനകം അക്കൗണ്ടുകള്‍ നീക്കം ചെയ്തുതുടങ്ങിയിട്ടുണ്ട്

Post a Comment

0 Comments