തിരുവനന്തപുരം: തോണിപ്പാറയിൽ 45കാരനെ ക്രൂരമായി മർദ്ദിക്കുകയും വളർത്തുനായയെ വിട്ട് കടിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. അയിരൂർ തോണിപ്പാറ സ്വദേശി സനൽ(36) ആണ് സംഭവത്തിൽ അറസ്റ്റിലായത്. ഇക്കഴിഞ്ഞ മേയ് നാലിനായിരുന്നു സംഭവം നടന്നത്. സമീപവാസിയായ രഞ്ജിത്തിനെ മുൻവൈരാഗ്യമുള്ള സനൽ ആക്രമിക്കുകയായിരുന്നു. വർക്കലയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
റോഡിലെ കല്ലിൽ തട്ടിവീണ രഞ്ജിത്തിനെ സനൽ വീടിൻ്റെ അടുക്കള ഭാഗത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും വടി ഉപയോഗിച്ച് മർദ്ദിക്കുകയും നിലത്തു വീണപ്പോൾ അടിവയറ്റിൽ ചവിട്ടുകയും വീട്ടിലെ പിറ്റ്ബുള്ളിനെ ഉപയോഗിച്ച് കടിപ്പിച്ച ശേഷം കത്തിയുപയോഗിച്ചു പരിക്കേൽപ്പിച്ചെന്നുമാണ് പരാതിയിലെ ആരോപണം. അവശനായ രഞ്ജിത്തിനെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്. പ്രതിയെ നിരന്തരമായി വീടിന് മുന്നിലെത്തി കളിയാക്കുന്നത് രഞ്ജിത്താണെന്നുള്ള തെറ്റിദ്ധാരണയാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനം.
അതേസമയം അടിപിടി കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ സനൽ പ്രതിയാണ്. പ്രതിയുടെ ഭാര്യയും മക്കളും വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം നടന്നത്. പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ സനൽ ഒളിവിൽ പോവുകയായിരുന്നു.
0 Comments